വനം വാച്ചർമാരെ കബളിപ്പിച്ച് കാട്ടാനകൾ വീണ്ടും കൃഷിയിടങ്ങളിൽ
1575825
Tuesday, July 15, 2025 2:02 AM IST
നെന്മാറ: കരിമ്പാറ മേഖലയിലെ കൃഷിയിടങ്ങളിൽ മൂന്നാം ദിവസവും കാട്ടാനകൾ നാശംവരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്റെ അഞ്ചുതെങ്ങുകളാണ് കഴിഞ്ഞ രാത്രിയിൽ വീണ്ടും കാട്ടാന നശിപ്പിച്ചത്. നാലു തെങ്ങുകൾ പൂർണമായും നിലത്തു തള്ളിയിടാതെ പട്ടകളും മൃദുവായ തൂമ്പും മാത്രം തിന്നു നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസം കാട്ടാനകൾ കൃഷിനാശം ഉണ്ടാക്കിയ പൂഞ്ചേരി കൽച്ചാടി, കോപ്പൻകുളമ്പ്, പ്രദേശങ്ങളിൽ കാട്ടാന പ്രതിരോധത്തിനായി രാത്രി ആനയെ അകറ്റാൻ വനം വാച്ചർമാർ സന്ധ്യ മുതൽ തന്നെ വിവിധ പ്രദേശങ്ങളിൽ പടക്കം പൊട്ടിച്ച് കാവലിരുന്നു. എന്നാൽ കൽച്ചാടി, ചള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വനം വാച്ചർമാരെ കബളിപ്പിച്ച് പതിവുവഴിവിട്ട് പൂഞ്ചേരി ജെഫ്രിമട വഴി രാത്രി പൂഞ്ചേരിയിൽ എത്തി തെങ്ങിൻതോപ്പിൽ വ്യാപക നാശം ഉണ്ടാക്കി.
ഒരേക്കറിലേറെ വിസ്തീർണമുള്ള തെങ്ങിൻതോപ്പ് ഏകദേശം തരിപ്പണമായ നിലയിലാണ്. അത്യുത്പാദനശേഷിയുള്ള ഗംഗാബോട്ടം ഇനത്തിൽപ്പെട്ട കായ്ച്ചു തുടങ്ങിയ തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. തുടർച്ചയായ കൃഷിനാശത്തിൽ ഷാജഹാൻ കൃഷിയിടം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സമീപത്തെ പല കർഷകരും മുൻകാലങ്ങളിൽ കാട്ടാന ആക്രമണത്തിൽ പ്രദേശത്തെ തെങ്ങ്, കമുക്, വാഴ കൃഷികൾ ഉപേക്ഷിച്ച് റബർ പോലുള്ള കൃഷികളിലേക്ക് മാറിയിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി വിവിധ മേഖലകളിൽ മാറിമാറി കാട്ടാന വരുന്നുണ്ടെങ്കിലും വാച്ചർമാർ സന്ധ്യയായാൽ പടക്കം പൊട്ടിച്ച് പോകുന്നതല്ലാതെ മറ്റ് പ്രതിരോധനടപടികൾ ഒന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നില്ലെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.