തൃശൂർ: പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പൊതുഇടങ്ങളിൽനിന്നു നീക്കിയത് 1,48,880 പ്രചാരണ സാമഗ്രികൾ. ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച പ്രചാരണ ബോർഡുകളും നീക്കി. പൊതുസ്ഥലങ്ങളിലെ 726 ചുവരെഴുത്തുകൾ, 11,167 പോസ്റ്ററുകൾ, 2,894 ബാനർ, 33,613 കൊടികളും തോരണങ്ങളും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞദിവസം മാത്രം പൊതുയിടങ്ങളിൽനിന്നു 52 ചുവരെഴുത്തുകൾ, 16,759 പോസ്റ്റർ, 183 ബാനറുകൾ, 2,334 മറ്റു പ്രചരണ വസ്തുക്കൾ ഉൾപ്പെടെ 19,328 സാമഗ്രികൾ നീക്കംചെയ്തു.
പൊതുജനങ്ങൾക്കു പരാതി നൽകാവുന്ന സി-വിജിൽ ആപ്പ് വഴി തൃശൂർ ജില്ലയിൽ ഇന്നലെവരെ ലഭിച്ചത് രണ്ടായിരത്തോളം പരാതികളാണ്. ഇതിൽ 90 ശതമാനവും പരിഹരിച്ചു. പൊതു-സ്വകാര്യയിടങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികളെക്കുറിച്ചാണു പരാതികളേറെയും.
കളക്ടറേറ്റിലെ ദുരന്തനിവാരണ അഥോറിറ്റിയുടെ കോണ്‍ഫറൻസ് റൂമിനോട് ചേർന്നാണ് സി - വിജിൽ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സി-വിജിൽ ആപ്ലിക്കേഷൻ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്തു പരാതി നൽകാം. 100 മിനിറ്റിനുള്ളിൽ നടപടിയെടുക്കും.