ജോണ്‍ കോപ്ലി
കൊടകര: അരങ്ങില്‍നിന്ന് ഒഴിഞ്ഞുമാറി വീടിന്റെ അകത്തളത്തിലെ അണിയറയില്‍ തനിച്ചുകഴിയുമ്പോഴും തിരക്കേറിയ നാടകരാവുകളും പകര്‍ന്നാടിയ വേഷങ്ങളുമാണ് ലീല ഹരിയുടെ മനസില്‍. നാലായിരത്തോളം നാടക സ്റ്റേജുകളിലും എഴുപതോളം സിനിമകളിലുമായി ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച ഈ കലാകാരി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നത് കൊടകരയിലാണ്.
തൃശൂര്‍ പൂങ്കുന്നത്ത് ജനിച്ചുവളര്‍ന്ന ലീല പതിനെട്ടാമത്തെ വയസിലാണു നാടകരംഗത്തേക്കെത്തിയത്. കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളിലും ഇവര്‍ അംഗമായിരുന്നു. അങ്കമാലി മാനിഷാദ, പൂഞ്ഞാര്‍ നവധാര, വയലാര്‍ നാടകവേദി, കൊച്ചിന് സംഗമിത്ര, കൊല്ലം അജന്ത, ചേര്‍ത്തല സാഗരിക, മൂവാറ്റുപുഴ സൂര്യശ്രീ തുടങ്ങിയ തിയേറ്ററുകളുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്.
അച്ഛന്റെ പൊന്നുമക്കള്, കന്യാകുമാരിയില്‍ ഒരു കടംകഥ,നാറാണത്ത് ഭ്രാന്തന്, ആട്ടവിളക്ക്, ചരിത്രത്തിന്റെ ചിരി തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളെ ഇവർ അവിസ്മരണീയമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടകനടിക്കുള്ള അവാര്‍ഡ് മൂന്നുതവണ ഈ അഭിനേത്രിയെ തേടിയെത്തി. മാമുക്കോയ, സീമ. ജി. നായര്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭകള്‍ക്കൊപ്പം നാടകങ്ങളില്‍ അഭിനയിച്ചു.
എഴുപതോളം സിനിമകളിലും അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചക്കുവേണ്ടിയാണ് ആദ്യമായി കാമറക്കു മുന്നിലെത്തിയത്. പിന്നീട് മോഹന്‍ലാല്‍ ചിത്രമായ നരന്, ദിലീപിന്റെ ചാന്തുപൊട്ട്, മുല്ല തുടങ്ങി എഴുതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എങ്കിലും ഇന്നും നാടകമാണ് തന്റെ ആത്മാവ് എന്ന് ലീല ഹരി പറയുന്നു.
ലക്ഷദ്വീപ്, ഗോവ, മുംബൈ, തമിഴ്്നാട്, കര്‍ണാടക എന്നിവിടങ്ങളിലും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളില്‍ തളര്‍ന്നപ്പോഴൊക്കെ മാനസികമായ കരുത്തും പിന്തുണയും പകര്‍ന്നു നല്കി കലാരംഗത്ത് തുടരാന്‍ പ്രേരിപ്പിച്ചത് ഭര്‍ത്താവ് ഹരിദാസായിരുന്നെന്ന് ലീല ഹരി ഓര്‍ക്കുന്നു.
പെണ്മക്കള് രണ്ടുപേരും വിവാഹിതരാവുകയും ഭര്‍ത്താവ് മരിക്കുകയും ചെയ്തതോടെ കൊടകരയിലെ കൊപ്രക്കളത്തുള്ള വീട്ടില്‍ ലീല ഹരി തനിച്ചായി.
ആരോഗ്യ പ്രശ്നം മൂലം ഏതാനും വര്‍ഷങ്ങളായി അഭിനയലോകത്ത് നിന്ന് വിട്ടുനല്ക്കുകയാണ് ഈ അറുപത്തിമൂന്നുകാരി. അരങ്ങില്‍ തിളങ്ങിനിന്ന കാലത്ത് സൗഹൃദവും ക്ഷേമാന്വേഷണവുമായി ഒപ്പം നിന്നവര്‍ ഒറ്റപ്പെടലിന്റെ ഈ വാര്‍ധക്യകാലത്ത് അവഗണിക്കുന്നതിലുള്ള നൊമ്പരവും ഇവര്‍ക്കുണ്ട്.