തൃശൂർ: രാജ്യാന്തര നാടകോത്സവത്തിനു പിന്നാലെ വല്ലച്ചിറയിലെ കൊയ്ത്തൊഴിഞ്ഞ പാടത്തു വീണ്ടും നാടകോത്സവത്തിനു തിരശീലയുയരും. ജോസ് ചിറമ്മൻ നാടകദ്വീപിൽ രണ്ടാമതു കാർഷിക തിയേറ്റർ ഫെസ്റ്റിവലിനു 31നു തുടക്കം.
റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ്, വല്ലച്ചിറ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഏപ്രിൽ പത്തുവരെ കുട്ടികളുടെയടക്കം 21 നാടകങ്ങൾ അരങ്ങേറും. ഇതിൽ എട്ട് ഏകാംഗനാടകങ്ങളും ഒന്പതു നാടകങ്ങളും കുട്ടികളുടെ നാലു നാടകങ്ങളും ഉൾപ്പെടും. ഉദ്ഘാടനദിവസം കണ്ണൂർ ചെറുകുന്ന് ജനകീയകലാസമിതിയുടെ പൊക്കൻ അരങ്ങിലെത്തും.ഏപ്രിൽ രണ്ടുമുതൽ പെരുംആൾ, ഇടനിലങ്ങൾ, അവാർഡ്, കവചിതം, ബാബുരാജ് പാടുക പാട്ടുകാരാ, കുമരു, ഓസ്കാർ പുരുഷു, ഏകനായ നായ, ആർട്ടിക്കിൾ 15, ന്നാലും...ന്റെ... സാറാമ്മേ, ഭക്തക്രിയ, ദിലീപ്, ഹിഗ്വിറ്റ, ബലി, ഉതിരി, മുംബൈയിലെ ഒരു ഉഷ്ണരാത്രിയിൽ, മാറ്റുദേശം എന്നിവയടക്കമുള്ള നാടകങ്ങൾ അവതരിപ്പിക്കും.
നാടകമേളയോടനുബന്ധിച്ചു കൃഷി ഒന്നാംപാഠം എന്ന വിഷയത്തിലൂന്നി ഏപ്രിൽ ഒന്നുമുതൽ 10 വരെ വിവിധ പഞ്ചായത്തുകളിലെ അന്പതു കുട്ടികളെ തെരഞ്ഞെടുത്തു ക്യാന്പ് നടത്തും. വിവിധ കൃഷി അറിവുകൾ പങ്കുവയ്ക്കുന്ന ക്യാന്പിൽ കാർഷിക-നാടകമേഖലയിലെ വിദഗ്ധർ പങ്കെടുക്കും.
എട്ടുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണു പ്രവേശനം. നാടകദ്വീപിലും അടുത്തുള്ള കൊയ്ത്തൊഴിഞ്ഞ പാടത്തെ പ്രത്യേകം സ്റ്റേജിലുമാണു നാടകങ്ങൾ.
ആയിരം കാണികൾക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലാണു വേദി. നാടൻപാട്ടുകൾ, നങ്ങ്യാർകൂത്ത്, കഥകളി, സീതക്കളി, തോൽപ്പാവക്കൂത്ത്, പ്രാചീനകലാവതരണങ്ങൾ, കാർഷികപ്രദർശനം എന്നിവയുണ്ടാകും. സർവീസിൽനിന്നു വിരമിച്ച പത്തു സൈനികരെയും കർഷകരെയും കുട്ടികളെയു പഴയകാല നാടകപ്രവർത്തകരെയും ആദരിക്കും.
31ന് വൈകിട്ട് ഏഴിനു കെ.കെ. രാമചന്ദ്രൻ എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും. പ്രേബീർ ഗുഹ, ബാവ ചെല്ലദുരൈ, എൻ.എസ്. മാധവൻ, ഡോ. ജേക്കബ് ജോണ്, സിനിമാ-നാടകരംഗങ്ങളിലെ പ്രമുഖർ 31 നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടകദ്വീപ് മൂന്നാമതു ബാദൽ സർക്കാർ ദേശീയ പുരസ്കാര തെരഞ്ഞെടുക്കലും സമർപ്പണവും ഇതോടനുബന്ധിച്ചു നടക്കും.