തൃശൂർ: തെരഞ്ഞെടുപ്പുവിജ്ഞാപനമിറങ്ങി ദിവസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്കു പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാനുള്ള സി-വിജില്‍ ആപ്പിൽ ജില്ലയിൽനിന്നു ലഭിച്ചതു 933 പരാതികൾ. ഇതില്‍ 921 പരാതികള്‍ പരിഹരിച്ചു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍, ബാനര്‍ പതിച്ചവ സംബന്ധിച്ച പരാതികളാണു കൂടുതലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശരാശരി 48 മിനിറ്റില്‍തന്നെ പരാതികളില്‍ നടപടി എടുക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
കളക്ടറേറ്റിലെ ദുരന്തനിവാരണ അഥോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോടു ചേര്‍ന്നാണു സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂർ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. ഈ ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. നൂറു മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ചു മറുപടി ലഭിക്കുന്ന രീതിയിലാണു ക്രമീകരണം. മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജവാര്‍ത്തകള്‍, വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ സ്ഥാപിക്കല്‍, സമ്മാനക്കൂപ്പണുകളുടെ വിതരണം, അനുവദിച്ച സമയത്തല്ലാതെയുള്ള സ്പീക്കര്‍ ഉപയോഗം തുടങ്ങിയവ പരാതികളായി നല്‍കാം.
പരാതി നല്‍കുന്നത് ഇങ്ങനെ:
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സി-വിജില്‍ ആപ്പ് ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒടിപി വെരിഫിക്കേഷന് നടത്തണം. പരാതി നല്കാന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്താല്‍ ആപ്പ് തത്സമയം പരാതിക്കാരന്റെ ലൊക്കേഷന്‍ കണ്ടെത്തും. ലാന്‍ഡ് മാര്‍ക്ക് നല്‍കാനുള്ള ഓപ്ഷനുമുണ്ട്. തുടര്‍ന്നു സ്ക്രീനില്‍ വരുന്ന പ്രൊസീഡ് ക്ലിക്ക് ചെയ്തു കാമറയില്‍ പകര്‍ത്തണം.
പരാതി നല്കുമ്പോള് വിശദമായ വിവരങ്ങള്‍ എഴുതിനല്കാനുള്ള സൗകര്യവുമുണ്ട്. ആപ്പിലൂടെ തത്സമയം എടുക്കുന്ന ചിത്രം, വീഡിയോ മാത്രമേ അപ്ലോഡ് ചെയ്യാനാകൂ. നേരത്തേ എടുത്തവ ഉപയോഗിക്കാനാകില്ല. പരാതിക്കാരന് തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്കുന്നയാള്ക്കു പരാതിയുടെ തുടര്‍വിവരങ്ങള്‍ ആപ്പ് വഴി അറിയാന്‍ സാധ്യമല്ല.
പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്തു സ്ക്വാഡുകള്‍ സ്ഥലത്തു 15 മിനിറ്റിനകം നേരിട്ടെത്തും. അടുത്ത 30 മിനിറ്റിനകം പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. 50 മിനിറ്റിനകം റിട്ടേണിംഗ് ഓഫീസര്‍ നടപടി സ്വീകരിച്ചു പരാതി പരിഹരിക്കും. പരാതിക്കാരനെ തിരിച്ചറിയാത്ത രീതിയില്‍ പരാതി നല്‍കാം. സി- വിജില്‍ ആപ്ലിക്കേഷന്‍ മോണിറ്റര്‍ ചെയ്യാൻ 24 മണിക്കൂറും കണ്ട്രോള് റൂം സജ്ജമാണ്. ആര്‍ഒയുടെ അധികാരപരിധിയില്‍ പരിഹരിക്കാന്‍ കഴിയാത്തവ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നാഷണല്‍ ഗ്രീവന്‍സ് സര്‍വീസ് പോര്‍ട്ടലിലേക്കു കൈമാറും.