കൊടുങ്ങല്ലൂർ: 140 കോടി ജനങ്ങളുടെ നികുതി പണവും ബാങ്ക് നിക്ഷേപവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന അദാനിമാരെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്പോൾ രാജ്യത്ത് അതിനെ എതിർക്കാൻ അവസാനം വരെ പോരാടുമെന്നു പറയുന്ന ഒരേ ഒരു നേതാവേയുള്ളു അത് രാഹുൽ ഗാന്ധിയാണെന്ന് അഡ്വ. ടി. സിദ്ധിഖ് എംഎൽ എ പറഞ്ഞു.
ആയിരം നരേന്ദ്ര മോദിമാർ ഒന്നിച്ച് എതിർത്താലും പാർലിമെന്റിൽ അയോഗ്യനാക്കിയാലും ഒൗദ്യോഗിക വസതിയിൽ നിന്ന് ഇറക്കിവിട്ടാലും രാഹുൽ ഗാന്ധിയെ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുമെന്നും അഡ്വ. ടി. സിദ്ധിഖ്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നതിന് മുന്പുള്ള ചരിത്രത്തെ വളച്ചൊടിച്ച് കമ്യൂണിറ്റ് ചരിത്ര സമരങ്ങളാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനു മാത്രം അവകാശപ്പെട്ട നവോത്ഥാന ചരിത്ര സമരങ്ങളാണെന്ന് സിദ്ധിഖ് പറഞ്ഞു.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അഴിക്കോട്ടെ സ്മാരക വസതിയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം ചന്തപ്പുരയിൽഎത്തിയ ജാഥ ക്യാപ്റ്റൻ അഡ്വ. സിദ്ധിഖ് എംഎൽഎയേയും മറ്റു ജാഥാംഗങ്ങളെയും സ്വീകരിച്ച് ഇന്ദിര ഭവന്റെ സമീപം ഒരുക്കിയ സ്വീകരണ പന്തലിലേക്ക് ആനയിച്ചു. തുടർന്നാണ് വൈക്കം സത്യഗ്രഹ സമര നേതാക്കളായ കെ.പി. കേശവമേനോൻ, കെ. കേളപ്പൻ എന്നിവരുടെ ഛായാചിത്രം വൈക്കം സമ്മേളന നഗരിയിലേക്കു സ്ഥാപിക്കാൻ കെപിസി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് എംഎൽഎ നയിക്കുന്ന മലബാർ ജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നല്കിയത്.
കൊടുങ്ങല്ലൂർ - കയ്പമംഗലം നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഇന്ദിരാഭവൻ പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം മുൻ എംപി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ടി എം. നാസർ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ധിഖ് എംഎൽഎ നയിക്കുന്ന ജാഥയിൽ സോണി സെബാസ്റ്റ്യൻ, ആലിപ്പറ്റ ജമീല, അഡ്വ. പി. എം. നിയാസ് എന്നീവർ അംഗങ്ങളായിരുന്നു.
കെപിസിസി മെന്പർ എം.കെ.അബ്ദുൾ സലാം, ഡിസിസി ജനറൽ സെക്രട്ടറിമാരായസി എസ്. രവീന്ദ്രൻ, അഡ്വ. വി.എം. മൊഹിയുദ്ദിൻ, സി.സി. ബാബുരാജ്, എ.എ. അഷറഫ്, പിഎംഎ ജബാർ, കെ.എഫ്. ഡൊമിനിക്, അഡ്വ. പി.എച്ച്. മഹേഷ്, ബ്ലോക്ക് പ്രസിഡൻറുമാരായപി.യു സുരേഷ് കുമാർ, പി.ഡി. ജോസ്, പി.കെ. ഷംസുദ്ദിൻ, സജയ് വയനപ്പിള്ളി, ഇ.എസ്. സാബു, വി.എം. ജോണി, ശോഭ സുബിൻ, നിഷാഫ് കുരിയാപ്പിളളി, മനാഫ് അഴീക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.