മെഡിക്കൽ കോളജ് നേത്രവിഭാഗത്തിൽ ലേസർ മെഷീൻ തകരാറിലായിട്ട് ഒരു വർഷം
1567227
Saturday, June 14, 2025 7:23 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്ര വിഭാഗത്തിലെ ലേസർ മെഷീൻ തകരാറിലായിട്ട് ഒരു വർഷത്തോളമാകുന്നു. രോഗികൾ ചികിത്സ കിട്ടാതെ പ്രതിസന്ധിയിൽ. ഇവിടത്തെ ഒസിടി മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.
നേത്രസംബന്ധമായ രോഗം ബാധിച്ചവർക്ക് ലേസർ ചികിത്സയിലുടെ പരിഹാരം കണ്ടെത്താം. രോഗത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ലേസർ ചികിത്സകളുണ്ട്. കണ്ണിലെ പ്രഷർ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ വിവിധങ്ങളായ നേത്ര രോഗങ്ങൾക്ക് ലേസർ ചികിത്സ ആവശ്യമാണ്. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേസർ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തോളമാകുകയാണ്.
വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിനു രോഗികളാണ് ചികിത്സ കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ലേസർ ചികിത്സയുണ്ടെങ്കിലും എല്ലാ ലേസർ ചികിത്സയ്ക്കുമുള്ള ലെൻസ് ഇവിടില്ലാത്തതു രോഗികളെ വലയ്ക്കുകയാണ്. സ്വകാര്യ കണ്ണാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ.
സ്വകാര്യ കണ്ണാശുപത്രിയിൽ ഒരു തവണ ലേസർ ചെയ്യണമെങ്കിൽ 3000 മുതൽ 4000 രൂപ വരെ നൽകണം. മെഡിക്കൽ കോളജിലെ ഒസിടി മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. കണ്ണിലെ റെറ്റിനയുടെ നടുഭാഗത്തെ ഞരമ്പിന് ബാധിക്കുന്ന നീര്, കൊഴുപ്പ്, ബ്ലീഡിംഗ്, ഞരമ്പിന്റെ കട്ടി എന്നിവ കണ്ടെത്തുന്നതിന് കണ്ണ് സ്കാൻ ചെയ്യുന്നതിനാണ് ഒസിടി മെഷീൻ ഉപയോഗിക്കുന്നത്.
റെറ്റിനയിലെ ഞരമ്പിന്റെ ആരോഗ്യം നിർണയിക്കാൻ ഒസിടി മെഷീൻ നേത്രസംബന്ധമായ രോഗം ബാധിച്ചവർക്ക് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.