എരുമേലി: വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതികളിൽ ചേരാൻ ഇന്നാണ് അവസാന തീയതി.
കാലാവസ്ഥാധിഷ്ഠിത പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പു, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങുവർഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്ങ്, മധുരക്കിഴങ്ങ്), പയർവർഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ), പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപ്പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.
നഷ്ടപരിഹാരം
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബർ കശുമാവ് ) കൊണ്ടുണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കും. നഷ്ടമുണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷ്വറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ് (ടോൾ ഫ്രീ നമ്പർ: 1800-425-7064). കൂടാതെ കാലാവസ്ഥയുടെ ഡേറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്.
രജിസ്ട്രേഷൻ
അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ട് ഓൺലൈനായോ രജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പയെടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.