കോട്ടയം: ഭക്ഷ്യസാധനങ്ങളുടെ റിക്കാര്‍ഡ് വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ് ജനങ്ങള്‍. വിപണിയില്‍ ഇടപെട്ടും സബ്സിഡിയില്‍ സാധനങ്ങള്‍ നല്‍കിയും ജനങ്ങള്‍ക്ക് കരുതലായി മാറേണ്ട സര്‍ക്കാരും സംവിധാനങ്ങളും വിലക്കയറ്റത്തില്‍ വലയുന്ന ജനങ്ങളുടെ ദുരിതം അറിയുന്നില്ല.
മഴക്കെടുതിയിലുണ്ടായ കൃഷിനാശംമൂലം ഓണം വരെ അവശ്യസാധനങ്ങളുടെ പൊള്ളുന്ന വിലയില്‍ കുറവുവരില്ലെന്നാണ് സൂചന. പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്ന സപ്ലൈകോ ഔട്ട്ലറ്റുകളില് സബ്സിഡിയില്‍ ലഭിച്ചിരുന്ന സാധനങ്ങളില്‍ ഒന്നും തന്നെ സ്റ്റോക്കില്ല. റേഷന്‍ കടകളിലും സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ല.
60 രൂപയില്‍ താഴെ വിലയുള്ള ഒരു പച്ചക്കറിയും വാങ്ങാനില്ല. കറിച്ചീര, കോവയ്ക്ക, ബിറ്റ്റൂട്ട് എന്നിവ മാത്രമാണ് 60 രൂപ നിരക്കിലുള്ളത്. ബീന്‍സ്-150, പയര്‍-100 എന്നിങ്ങനെ വില ഉയരുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പച്ചക്കറിക്ക് ഇവിടത്തെക്കാള്‍ പകുതി മാത്രമാണ് വിലയെന്നിരിക്കെ വ്യാപാരികളുടെ കൂട്ടായ കൊള്ള തടയുന്നതിലും സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു. ശീതീകരണസംവിധാനമുള്ള വന്‍കിട വ്യാപാരികള്‍ ഉള്ളി, സവോള, കിഴങ്ങ് തുടങ്ങിയ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്ത് ക്ഷാമകാലത്ത് കൊള്ളവിലയ്ക്ക് വില്‍ക്കുന്നു. മഴക്കെടുതിയില്‍ അയല്‍നാടുകളില്‍ ഉത്പാദനം കുറഞ്ഞുവെന്നതാണ് വിലക്കുതിപ്പിനു കാരണമായി പറയുന്നത്. പയര്‍, പരിപ്പ്, കടല, വറ്റല്‍മുളക് തുടങ്ങിയ സാധനങ്ങള്‍ക്കും വില കുത്തനെ കയറുന്നു.
അതേസമയം മിക്ക സാധനങ്ങള്‍ക്കും ഓരോ കടയിലും ഓരോ വിലയാണ്. അളവിലും തൂക്കത്തിലും വ്യത്യാസവും. മത്സ്യത്തിനും മാംസത്തിനും റിക്കാര്‍ഡ് വിലയെത്തിയിട്ടും സര്‍ക്കാരും ജനപ്രതിനിധികളും അനങ്ങുന്നില്ല. ജില്ലാ പഞ്ചായത്തു മുതല്‍ ഗ്രാമപഞ്ചായത്ത് വരെ വിലനിയന്ത്രണത്തില്‍ അധികാരമുള്ളവരാണ്.
മത്സ്യവും മാംസവും വില്ക്കാന് ലൈസന്‍സ് കൊടുക്കുന്നതും തദ്ദേശസ്ഥാപനങ്ങളാണ്. ആരോഗ്യപരിപാലനം പ്രധാന ദൗത്യമായി ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ല.
അനങ്ങാതെ സര്‍ക്കാര്‍ സംവിധാനങ്ങൾ
കോട്ടയം: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുമുട്ടിയ സാധാരണക്കാര്‍ ചോദിക്കുന്നു, വില നിയന്ത്രിക്കാന്‍ ഇവിടെയൊരു സര്‍ക്കാര്‍ സംവിധാനവുമില്ലേയെന്ന്. ഇന്നലെ പഴം തക്കാളി വിലയില്‍ നൂറു രൂപ തികച്ചു. ബിന്‍സ് ഇരുന്നൂറ്, പച്ചമുളക് 160. അറുപത് രൂപയില്‍ കുറഞ്ഞ ഒരിനം പച്ചക്കറിയും വിപണിയില്ല. സര്‍ക്കാര്‍ സംരംഭമായ ഹോര്‍ട്ടി കോര്‍പ്പിലും വില ഉയര്‍ന്നു തന്നെ.
സപ്ലൈകോ കടംകയറി അടച്ചുപൂട്ടലിന്റെ അവസാന ദിനങ്ങളിലെത്തിയതോടെ പലവ്യഞ്ജനങ്ങളുടെ വിലക്കയറ്റവും ജനജീവിതം ദുഃസഹമാക്കി. ഒരു കിലോ മത്തിക്ക് 360 രൂപയും കിളിമീന്‍ 380 രൂപയും ഉയര്‍ന്ന കാലം മുന്‍പുണ്ടായിട്ടില്ല. ഇന്നലെ മത്തി 300, ചൂര 230, വരാല് 200 എന്നിങ്ങനെയാണ് നിരക്ക്. ഉണക്കമീന്വിലയും കുത്തനെ ഉയരുകയാണ്. ട്രോളിംഗ് നിരോധനകാലം അവസാനിച്ചാലും മീന്‍വിലയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ട. കടലിന്റെ ഘടനാമാറ്റവും കാലാവസ്ഥാവ്യതിയാനവും മീന്‍ലഭ്യത കുറച്ചു. ഇറച്ചി വിലയിലെ കൊള്ള നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനവും തദേശസ്ഥാപനങ്ങളും പരാജയപ്പെടുന്നു. പോത്തിറച്ചി 420, പന്നിയിറച്ചി 380 നിരക്കിലേക്ക് വര്‍ധിപ്പിച്ച് വ്യാപാരികള്‍ കൊള്ളയടിക്കുന്നു. ഇറച്ചിവില അടുത്ത മാസം വീണ്ടും ഉയര്‍ത്താനാണ് നീക്കം.