ആറന്മുള: ആറന്മുള വള്ളസദ്യ 21-ന് ആരംഭിക്കും. ഒക്ടോബര്‍ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യ കാലയളവ്. ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ചുമതലയിലുള്ള വള്ളസദ്യയ്ക്ക് നിലവില്‍ 350-ല്‍ പരം ബുക്കിംഗ് ആയിട്ടുണ്ട്. പരമാവധി 500 വള്ളസദ്യവരെ മുന്‍ഗണാക്രമത്തില്‍ അനുവദിക്കാനുംതീരുമാനിച്ചു.
ഫുഡ്കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നല്കുവാന് 15 അംഗീകൃത കോണ്ട്രാക്ടര്മാരുടെ യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. പാർക്കിംഗിനും വേസ്റ്റ് മാനേജ്മെന്റിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ജലസംഭരണികള്‍ വൃത്തിയാക്കുവാനും കൃത്യമായ ഇടവേളകളില്‍ ജലം പരിശോധിക്കുവാനും തീരുമാനിച്ചു.
ഫുഡ് കമ്മിറ്റിയുടെ പ്രത്യേകയോഗത്തില്‍ പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി. പിള്ള, ജോയിന്റ് കണ്‍വീനര്‍മാരായ ടി.കെ. രവീന്ദ്രന് നായര്‍, മനേഷ് എസ്. നായര്‍, വിജയന് നായര്‍ അങ്കത്തില്‍, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, സദ്യ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വള്ളസദ്യകളില്‍ വഴിപാടുകാര്‍ക്കും പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ടവര്‍ക്കും പാസ് നല്കി പ്രവേശനം നിയന്ത്രിക്കും. സദ്യാലയങ്ങളില്‍ എല്ലാം സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തും.
വള്ളസദ്യ തുടക്കം കുറിക്കുന്ന 21-ന് മന്ത്രി വി. എന്‍. വാസവന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെംബര്‍മാരായ എ. അജികുമാര്‍, കെ. സുന്ദരേശന്, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
ഓഗസ്റ്റ് 26-ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യക്കായുള്ള സംഭാവനകളുടെ സമാഹരണം ഉടന്‍ ആരംഭിക്കും. ആറന്മുള പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി 13,14,16 തീയതികളില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2313010, 8281113010, 9447152522 (സെക്രട്ടറി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.