ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകൾ 200 കടക്കുന്നു
1565443
Saturday, June 7, 2025 1:36 AM IST
കാസർഗോഡ്: സംസ്ഥാനത്ത് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം ഇത്തവണ കാലേകൂട്ടി പൂർത്തിയായപ്പോൾ ജില്ലയിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവുകളുടെ എണ്ണം 200 കടക്കുന്നു. അധ്യാപകരുടെ 190 ഒഴിവുകളും പ്രിൻസിപ്പൽമാരുടെ 26 ഒഴിവുകളുമാണ് നിലവിലുള്ളത്.
അധ്യാപക ഒഴിവുകളിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള അഭിമുഖം എല്ലാ സ്കൂളുകളിലും നടന്നുവരികയാണ്. പ്രിൻസിപ്പലില്ലാത്ത സ് കൂളുകളിൽ സ്ഥിരാധ്യാപകരിൽ സീനിയറായവർക്ക് ചുമതല നല്കുകയാണ് ചെയ്യുന്നത്. ഭരണപരമായ ചുമതലകൾക്കൊപ്പം അവരവരുടെ ദൈനംദിന ക്ലാസുകളും അവർ തന്നെ കൈകാര്യം ചെയ്യേണ്ടിവരും. പലപ്പോഴും ക്ലാസുകളിൽ പോകാൻ കഴിയാത്ത തരത്തിലുള്ള കടുത്ത ജോലിഭാരമാണ് ഇവർക്കുണ്ടാകുന്നത്.
ജില്ലയിൽനിന്ന് മറ്റു ജില്ലകളിലേക്ക് സ്ഥലംമാറിപ്പോകാൻ നിരവധി അധ്യാപകരുള്ളപ്പോൾ ഇങ്ങോട്ടു വരാനുള്ളത് വളരെ കുറച്ചുപേർ മാത്രമായതാണ് എല്ലാ വർഷവും ജില്ലയ്ക്ക് തിരിച്ചടിയാകുന്നത്. ഈ വർഷത്തെ സ്ഥലംമാറ്റത്തിൽ നൂറോളം പേരാണ് ഇവിടെനിന്ന് മറ്റു ജില്ലകളിലേക്ക് പോയത്. ഇങ്ങോട്ടു വന്നതാകട്ടെ അതിന്റെ പകുതിയിൽ താഴെയാണ്. ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകരുടെയും ഹൈസ്കൂൾ, പ്രൈമറി അധ്യാപകരുടെയും സ്ഥാനക്കയറ്റം വഴിയാണ് കുറച്ച് ഒഴിവുകളെങ്കിലും നികത്തിയത്.
കൊമേഴ്സ് -21, ഇംഗ്ലീഷ് - 19, ഹിന്ദി - 14, സുവോളജി - 14, അറബിക് - 13, കമ്പ്യൂട്ടർ സയൻസ് - 11, ബോട്ടണി - 10, മലയാളം - 9, ഇക്കണോമിക്സ് - 9, പൊളിറ്റിക്കൽ സയൻസ് - 8 എന്നിങ്ങനെയാണ് വിവിധ വിഷയങ്ങളിൽ കണക്കാക്കപ്പെട്ട ഒഴിവുകൾ.
ജില്ലയുടെ വടക്കൻ മേഖലയിലെ മിക്ക ഹയർസെക്കൻഡറി സ്കൂളുകളിലും ഒന്നോ രണ്ടോ സ്ഥിരാധ്യാപകർ മാത്രമാണ് ഉണ്ടാകുന്നത്. പ്രിൻസിപ്പലിന്റെ ചുമതലയും ഇവരിലൊരാൾക്ക് തന്നെയായിരിക്കും. ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശന നടപടികൾ നടക്കുന്നതിനാൽ രണ്ടാം വർഷ വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ പോലും ഇവർക്ക് സമയം കിട്ടാറില്ല. അതിഥി അധ്യാപകർക്കായി അഭിമുഖം നടത്തേണ്ടതും ഇവർ തന്നെയാണ്.
ഒന്നാംവർഷ ക്ലാസുകൾ തുടങ്ങാറാകുമ്പോഴേക്കും അതിഥി അധ്യാപകരുടെ നിയമനം പൂർത്തിയാക്കാനുള്ള തിരക്കിലാണ് മിക്ക സ്കൂളുകളും. ജില്ലയിൽ നിന്നുള്ള അഭ്യസ്തവിദ്യർക്ക് ഇതൊരു നല്ല തൊഴിലവസരമാകുന്നുണ്ടെങ്കിലും കുട്ടികൾക്ക് പഠനകാര്യങ്ങളിൽ മുഴുവൻസമയ ശ്രദ്ധയോ തുടർച്ചയോ കിട്ടുന്നില്ലെന്നതാണ് ഇതിന്റെ ഫലം.