നഗരത്തിൽ ഗതാഗതക്കുരുക്ക്; പൊട്ടിപ്പൊളിഞ്ഞ് സമാന്തരപാത
1565442
Saturday, June 7, 2025 1:36 AM IST
കാഞ്ഞങ്ങാട്: ബസ് സ്റ്റാൻഡ് മാറ്റാനുള്ള പരീക്ഷണം പാളിയതോടെ പ്രധാന പാതയിൽ ഗതാഗതക്കുരുക്ക് ഒഴിയാതായ നഗരത്തിന് അല്പമെങ്കിലും ആശ്വാസമാകുമായിരുന്ന സമാന്തരപാത മഴക്കാലമെത്തിയിട്ടും പൊട്ടിപ്പൊളിഞ്ഞ നിലയിൽ തന്നെ. പുതിയകോട്ടയിലെ പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് തുടങ്ങി ശ്രീകൃഷ്ണമന്ദിറിന് മുന്നിലൂടെ കോട്ടച്ചേരി ബസ് സ്റ്റാൻഡിനു സമീപവും കുന്നുമ്മലിലും എത്താവുന്ന നഗരപാതയാണ് ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
നഗരസഭയ്ക്കു കീഴിലെ മറ്റു പ്രധാന റോഡുകളെല്ലാം മഴക്കാലം തുടങ്ങുന്നതിനു മുമ്പേ അറ്റകുറ്റപണി നടത്തിയിരുന്നു. ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാൽ അല്പം വീതികൂട്ടി ടാർ ചെയ്യാനുള്ള സ്ഥലം പോലും ഈ റോഡിൽ ലഭ്യമാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നല്ലൊരു വഴിയായി ഈ റോഡിനെ വളർത്തിയെടുക്കാൻ കഴിയുമായിരുന്നു. ഇപ്പോഴത്തെ വീതിയിൽ തന്നെ കുഴികൾ നികത്തിയാലും ചെറുവാഹനങ്ങൾക്കെങ്കിലും തടസമില്ലാതെ ഇതുവഴി കടന്നുപോകാൻ കഴിയും.
നഗരത്തിലും പുറത്തും നിന്നുമായി ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന ദുർഗ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴി ഈ റോഡിലൂടെയായതിനാൽ രാവിലെയും വൈകിട്ടും റോഡിൽ വിദ്യാർഥികളുടെ തിരക്കാണ്. അതിനിടയിൽ അങ്ങിങ്ങായുള്ള കുഴികളിൽ വാഹനങ്ങൾ ചാടുന്നത് കുട്ടികൾക്കുമേൽ ചെളിവെള്ളം തെറിക്കുന്നതിനൊപ്പം അപകടഭീഷണിയും ഉയർത്തുന്നു.
മഴക്കാലം തുടങ്ങിയതോടെ കുഴികളുടെ ആഴംപോലും തിരിച്ചറിയാത്ത നിലയായെന്ന് നാട്ടുകാരും വിദ്യാർഥികളും പറയുന്നു. അപ്പോഴും എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ തുടങ്ങുമെന്ന പതിവു പല്ലവി മാത്രമാണ് നഗരസഭാ അധികൃതർ ആവർത്തിക്കുന്നത്.