കോണ്‍ഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന് അനുകൂല നിലപാട്: രാജീവ് ചന്ദ്രശേഖര്‍
1546957
Wednesday, April 30, 2025 7:25 AM IST
കാസര്‍ഗോഡ്: പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ മതം ചോദിച്ച് വെടിവച്ച് കൊന്ന പാക്കിസ്ഥാന് തീവ്രവാദത്തെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കാസര്‍ഗോഡ് വികസിത് കേരള കൺവന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് തീവ്രവാദികളെക്കുറിച്ച് പറയുമ്പോള്‍ അതെങ്ങനെ ഇസ്ലാമോഫോബിയ ആകും. ഇരു പാര്‍ട്ടികളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന നുണ പറയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രത്യയശാസ്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇപ്പോള്‍ സിപിഎം മിനി കോണ്‍ഗ്രസ് ആയി മാറിയിരിക്കുകയാണ്.
ഇടതുസര്‍ക്കാരിന് കടം വാങ്ങാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ആശാവര്‍ക്കര്‍മാരുടെ വേതനവര്‍ധനവ്, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന്, ഒന്നും തന്നെ നല്കാന് കഴിയുന്നില്ല. കേരളത്തിന് ആകെ കാണിക്കാനുള്ളത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയപാത വികസനം മാത്രമാണ്. മുസ്ലിം ലീഗ് യഥാര്‍ഥത്തില്‍ പണക്കാരായ മുസ്ലിം വിഭാഗത്തിന് മാത്രമായുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കെ. ശ്രീകാന്ത്, കെ. രഞ്ജിത്, എസ്. സുരേഷ്, അനൂപ് ആന്റണി, ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, മുന്‍ ജില്ലാ പ്രസിഡന്റുമാരായ രവീശ തന്ത്രി കുണ്ടാര്‍, വി. ബാലകൃഷ്ണ ഷെട്ടി, എം. നാരായണഭട്ട്, വി. രവീന്ദ്രന്, കരുണാകരന്, കെ. സവിത, സതീഷ്ചന്ദ്ര ഭണ്ഡാരി, എം. ബല്‍രാജ്, എം. ജനനി, എ.കെ. കയ്യാര്‍, മണികണ്ഠറൈ, മുരളീധര യാദവ്, എച്ച്.ആര്. സുകന്യ, എന്‍. ബാബുരാജ്, വീണ അരുണ്‍ഷെട്ടി, മുതിര്‍ന്ന കെ.കെ. നാരായണന്, എന്‍. മധു, മഹേഷ് ഗോപാല്‍, പുഷ്പ ഗോപാലന്, കെ.എം. അശ്വിനി, സഞ്ജീവ പുളിക്കൂര്‍, എ. വേലായുധന് എന്നിവര്‍ സംബന്ധിച്ചു. പി.ആര്. സുനില്‍ സ്വാഗതവും മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.