ഭൂമിതരംമാറ്റം: ഓൺലൈൻ അപേക്ഷകളിൽ തീർപ്പ് വൈകുന്നു
Tuesday, June 25, 2024 6:59 AM IST
കാക്കനാട്: ഭൂമി തരംമാറ്റത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കും റവന്യു അധികൃതരിൽ നിന്ന് ഇനിയും അനുകൂല ഉത്തരവ് ലഭിച്ചിച്ചിട്ടില്ലെന്ന് ആക്ഷേപം.

25 സെന്‍റിൽ കുറവുള്ളതും വില്ലേജ് രേഖകളിൽ നിലമെന്നു രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമിക്ക് കമ്പോളവില ഈടാക്കാതെ തന്നെ കരഭൂമിയാക്കി തരംമാറ്റി നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും 10 സെന്‍റിൽ താഴെയുള്ളവയ്ക്ക് പോലും യഥാസമയം തരംമാറ്റൽ സാക്ഷ്യപത്രങ്ങൾ നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കൊച്ചി, കണയന്നൂർ, ആലുവ, പറവൂർ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലും ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ ആർഡി ഓഫീസുകളിലുമായി ആയിരക്കണക്കിന് അപേക്ഷകളാണ് ഇനിയും തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. അതേസമയം ബിടിആറിൽ നിലമെന്നും തണ്ണീർത്തടമെന്നും രേഖപ്പെടുത്തിയിട്ടുള്ള ഏക്കർ കണക്കിന് ഭൂമി വൻകിടക്കാർ നികത്തിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ഇടനിലക്കാർ വഴി നീങ്ങിയാൽ എളുപ്പം കാര്യസാധ്യം

ഭൂമി തരംമാറ്റി നൽകാൻ വിദഗ്ധോപദേശവും, കടലാസ് ജോലികളും മറ്റും ഏറ്റെടുക്കാൻ റവന്യൂ ഓഫീസുകൾ കേന്ദ്രീകരിച്ച് വിരമിച്ച ഉദ്യോഗസ്ഥരുടെ ഇടനിലസേവനവും ലഭ്യമാണ്. ആധാരത്തിന്‍റെ പകർപ്പ്, കരമടച്ച രസീത് എന്നിവയും സെന്‍റ് ഒന്നിന് നിശ്ചിത തുകയും നൽകിയാൽ ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകൾ കയറിയിറങ്ങാതെ അപേക്ഷകന് ഭൂമിതരമാറ്റ ഉത്തരവു ലഭിക്കും. റവന്യൂ വകുപ്പിൽ നിന്നും ഡപ്യൂട്ടി കളക്ടർ റാങ്കിൽ വിരമിച്ച ഒരു സംഘം ഉദ്യോഗസ്ഥരാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നെതെന്നും പറയപ്പെടുന്നു.

അതിനിടെ ഓൺലൈൻവഴി അപേക്ഷ സമർപ്പിച്ചവർക്ക് ഭൂമി തരംമാറ്റ ഉത്തരവ് ലഭിക്കാൻ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. അക്ഷയകേന്ദ്രങ്ങൾ വഴി ഫോം നമ്പർ 5 ൽ അപേക്ഷിച്ചവർക്ക് സീനിയോറിട്ടി നോക്കി മാത്രം സാക്ഷ്യപത്രങ്ങൾ നൽകുന്പോൾ ഇടനിലക്കാർ വഴി നേരിട്ട് നൽകുന്ന അപേക്ഷകളിൽ അതിവേഗം നടപടി സ്വീകരിക്കുന്നതായാണ് സൂചന.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും മുൻപ് ഓൺലൈൻവഴി അപേക്ഷ സമർപ്പിച്ചവർക്ക് ഇനിയും കാത്തിരിപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥർ മടങ്ങിവന്നിട്ടും ഓൺ ലൈൻ അപേക്ഷകളിൽ തീർപ്പുണ്ടായിട്ടില്ല. മൂവാറ്റുപുഴ, ഫോർട്ട്കൊച്ചി ആർഡി  ഓഫീസുകൾക്കു കീഴിലാണ് ഏറ്റവും കൂടുതൽ ഓൺലൈൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നതെന്ന് പറയപ്പെടുന്നു.