പുളിങ്കുന്ന്: കർഷക പ്രമുഖൻ ബേബിച്ചൻ തറയിലിന്റെ വേർപാടിന്റെ നൊന്പരംപൂണ്ട് കുട്ടനാട്. മികച്ച കർഷകനും തെക്കേ മതികായൽ പാടശേഖരസമിതി പ്രസിഡന്റുമായിരുന്ന ബേബിച്ചൻ എന്ന ജോർജ് ജോസഫ് തറയിലിന്റെ വേർപാടാണ് കുട്ടനാടിനെ വ്യസനത്തിലാഴ്ത്തിയിരിക്കുന്നത്. കുട്ടനാട്ടിലെ അതിപുരാതനമായ കണ്ണാടി തറയിൽ പരേതരായ അപ്പച്ചന്റെയും നെടുമുടി പൂപ്പള്ളി തെയ്യാമ്മയുടെയും പത്തു മക്കളിൽ ഇളയപുത്രനാണ് ബേബിച്ചൻ തറയിൽ.
മഴയെയും വെള്ളപ്പൊക്കത്തെയും പ്രതികൂല സാഹചര്യങ്ങളെയും ചങ്കുറപ്പോടെ നേരിട്ട് 70 വർഷത്തിലേറെ നെൽകൃഷിയെ നെഞ്ചിലേറ്റി നടന്ന ബേബിച്ചൻ നെൽകൃഷിയിൽ പുതുതലമുറയ്ക്കും മാതൃകയായിരുന്നു.
കുട്ടനാട്ടിലെ ഐ ബ്ലോക്ക് 3500 കായൽ കുത്തിയെടുത്ത ഏഴു കർഷകരിൽ പ്രമുഖനായിരുന്ന തറയിൽ അപ്പച്ചൻ എന്ന പിതാവിലൂടെ കിട്ടിയതാണ് ബേബിച്ചനു നെൽകൃഷിയോടുള്ള സ്നേഹം. സഹോദരങ്ങളെല്ലാം പഠിച്ച് ഉന്നത പദവികളിലെത്തിയപ്പോഴും എറണാകുളം തേവര എസ്എച്ച് കോളജിലെ ഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു സഹോദരൻ തങ്കപ്പൻ എന്ന ജോസഫ് ജോസിനൊപ്പം കൃഷിയിലേക്ക് തിരിയുകയായിരുന്നു.
കർഷകനെന്ന പദവിക്ക് എന്തിനേക്കാളും വിലയുണ്ടെന്നു കരുതിയ മനുഷ്യസ്നേഹി. പലവിധ പ്രതിസന്ധികൾ മൂലം 1970 കാലഘട്ടങ്ങളിൽ പ്രമാണിമാരെല്ലാം കൃഷി ഉപേക്ഷിച്ചു പോയപ്പോഴും ഒരു തവണ പോലും തരിശിടാതെ കുടുംബത്തിനു സ്വന്തമായുള്ള 200 ഏക്കറിലും നെല്‍കൃഷി ചെയ്തു പൊന്നുവിളയിച്ച ബേബിച്ചന് എന്ന കര്‍ഷക സ്നേഹി കുട്ടനാടിനെന്നല്ല കേരളത്തിനു തന്നെ മാതൃകയായിരുന്നു.
നെല്ലിന്റെ വിലത്തകർച്ചയോ കീടങ്ങളുടെ ആക്രമണമോ മഴയോ വെള്ളപ്പൊക്കമോ അങ്ങനെ എന്തിനെയും മറികടക്കുന്ന ആത്മവിശ്വാസവും ചങ്കുറപ്പുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. സമീപ പാടശേഖരങ്ങളിലെല്ലാം വിളവ് മോശമാകുന്പോഴും തെക്കേ മതികായൽ പാടശേഖരത്ത് അദ്ദേഹം ആർജിച്ചെടുത്ത കൃഷിരീതി കണ്ടും കേട്ടും പഠിക്കാൻ ഒരു പാട് കർഷകർ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. പരിചയപ്പെടുന്നവർക്കെല്ലാം നെൽകൃഷിയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിലും തത്പരനായിരുന്നു അദ്ദേഹം.
നിരവധി പാടശേഖരസമിതികളും കൃഷിഭവനുകളും പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. പ്രായാധിക്യം മൂലം വീട്ടിൽ വിശ്രമജീവിതം നയിക്കന്പോഴും കൃഷിയെക്കുറിച്ചുള്ള ആകുലതകൾ അദ്ദേഹം പലരുമായും പങ്കുവയ്ക്കുമായിരുന്നു.
കായൽ മേഖലയിലേക്ക് കൂടുതൽ ബോട്ട് സർവീസുകളും നിരവധി ബോട്ടുജെട്ടികളും നിർമിക്കുന്നതിനു അദ്ദേഹം നേതൃത്വം നൽകി. പുളിങ്കുന്ന് എന്ന ഗ്രാമത്തിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിനു നേതൃത്വം നൽകിയതും ബേബിച്ചനായിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു.
മുഹമ്മ പട്ടാറ കുടുംബാംഗമായ ഭാര്യ അച്ചാമ്മ ജോര്‍ജും മക്കളും അദ്ദേഹത്തിനു നല്കിയ പിന്തുണയും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മക്കളായ അലക്സ് ജോർജും അനില്‍ ജോര്‍ജുമാണ് ഇപ്പോള്‍ പിതാവിന്റെ പാത പിന്തുടര്ന്ന് കാര്‍ഷികമേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
കുട്ടനാടൻ കാർഷികമേഖലയ്ക്കും കർഷകത്തൊഴിലാളികൾക്കും ബേബിച്ചായന്റെ വേർപാട് വലിയ നഷ്ടമാണ്. കുട്ടനാടിന്റെ മണ്ണിൽ തനതായ കാർഷിക ചരിത്രം രചിച്ചു കടന്നുപോകുന്ന അദ്ദേഹത്തിന് ഇന്നു പ്രിയപ്പെട്ടവർ യാത്രാമൊഴി നൽകും.
സതേണ്‍ റെയില്‍വേ ചീഫ് ഓപ്പറേഷന്‍സ് മാനേജരായി വിരമിച്ച പയസ് ജോസഫ് ഐആർടിഎസ്, പരേതരായ ജോസഫ് ചാക്കോ തറയിൽ ചീരംചിറ, മേരി ജോസഫ് കരിക്കാട്ടുകുന്നേൽ തിരുവനന്തപുരം, അച്ചാമ്മ ജോൺ കാട്ടൂർ നെടുങ്കുന്നം, ജോസഫ് ജോസ് തറയിൽ കണ്ണാടി, സെൻട്രൽ ലെതർ ഇൻസ്റ്റിറ്റ്യൂട്ട് (സിഎൽ ആർഐ) ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്ന ഡോ. കെ.ജെ. സ്കറിയ, ഡോ. തോമസ് ജോസഫ്, ചാച്ചിമ്മ ഫിലിപ്പ് മണി മുറിയിൽ ചങ്ങനാശേരി, പഴങ്ങനാട് സമരിറ്റൻ ആശുപത്രി, സഹായ മാതാ ഹോസ്പിറ്റൽ കുന്നൂർ, ബൽത്തങ്ങാടി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ഡോ. സിസ്റ്റർ കരോളിൻ തറയിൽ എസ്ഡി എന്നിവർ പരേതന്റെ സഹോദരങ്ങളാണ്.
ബേബിച്ചൻ തറയിലിന്റെ
നിര്യാണത്തിൽ അനുശോചിച്ചു
കുട്ടനാട്: കർഷക പ്രമുഖൻ ബേബിച്ചൻ തറയിലിന്റെ നിര്യാണത്തിൽ രാഷ്ട്രിയ കിസാൻ മഹാസംഘ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. കായൽ മേഖലയിലേയ്ക്ക് ഏക മാർഗമായിരുന്ന ബോട്ടു സർവീസുകൾ കൂടുതൽ ആരംഭിക്കുന്നതിനും പുതിയ ബോട്ട്ജെട്ടികൾ കർഷകരുടെ ആവശ്യങ്ങൾക്കനുസരിച്ച് പണി കഴിപ്പിക്കുന്നതിനും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു തറയിൽ ബേബിച്ചനെന്ന് രാഷ്ട്രിയ കിസാൻ മഹാ സംഘ് അനുശോചന യോഗംവിലയിരുത്തി. കുട്ടനാട് മേഖല പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അധ്യഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാം കോടം, കൺവീനർ ചാക്കപ്പൻ ആന്റണി പഴേയവീട് പള്ളത്തുശേരി, ബാബു വടക്കേകളം, ടോമിച്ചൻ മേപ്പുറം, ജോണിച്ചൻ മണലി, ജോസി കുര്യൻ, അലക്സാണ്ടർ പുത്തൻപുര, എന്നീവർ പ്രസംഗിച്ചു.
ആലപ്പുഴ: കർഷക പ്രമുഖ നായ ബേബിച്ചൻ തറയിലിന്റെ നിര്യാണത്തിൽ കർഷക യൂണിയൻ ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ നൈനാൻ തോമസ് മുളപ്പാംമടം അനുശോചിച്ചു. കാർഷിക മേഖലയിലും സാമൂഹിക മേഖലയിലും അദ്ദേഹം നൽകിയ സേവനങ്ങൾ കർഷകർക്ക് ആശ്വാസകരമായ കാര്യങ്ങളായിരുന്നുവെന്ന് നൈനാൻ തോമസ് പറഞ്ഞു.
എടത്വ: കർഷക നേതാവ് ബേബിച്ചൻ തറയിലിന്റെ നിര്യാണത്തിൽ കർഷക ഫെഡറേഷൻ അനുശോചിച്ചു. എടത്വയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മോഡി തോമസ് അധ്യഷത വഹിച്ചു. കറിയാച്ചൻ ചേന്നംങ്കര, വർഗീസ് മാത്യു നെല്ലിക്കൽ, സണ്ണിച്ചൻ കണ്ടത്തിപറമ്പ്, സണ്ണിച്ചൻ കക്കാട്ടുപറമ്പിൽ, ജോസ് ചുങ്കപ്പുര എന്നിവർ പ്രസംഗിച്ചു
ആലപ്പുഴ: കർഷക യൂണിയൻ-എം ആലപ്പുഴ ജില്ല പ്രസിഡന്റ് ജോണിച്ചൻ മണലി, ജനറൽ സെക്രട്ടറി ജോസി പുതുമന, ജിമ്മിച്ചൻ നടുച്ചിറ എന്നിവർ അനുശോചിച്ചു. കേരള കർഷക യൂണിയൻ (ജോസഫ്) സംസ്ഥാന വൈസ് ചെയർമാൻ സി.ടി. തോമസ് കാച്ചാംകോടം അനുശോചിച്ചു. ഇൻഫാം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ജോസഫ് അറയ്ക്കപ്പറമ്പ് ചമ്പക്കുളം അനുശോചിച്ചു.
പ്രമുഖ കർഷകനും കർഷകരുടെ അഭിമാനവുമായിരുന്ന കണ്ണാടി തറയിൽ ബേബിച്ചന്റെ നിര്യാണത്തിൽ അഗ്രികൾച്ചറൽ അസോസിയേഷൻ ജില്ലാ കമ്മറ്റി അനുശോചിച്ചു. പ്രസിഡന്റ് കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ അധ്യഷത വഹിച്ചു. ജോസ്മുക്കം, ബിജോയി പ്ലാത്താനം, ബേബിച്ചൻ കണിയാംപറമ്പിൽ, തോമസ് വർക്കി വടുതല, എ.കെ. സലിം അരിശേരി എന്നിവർ പ്രസംഗിച്ചു.
കുട്ടനാട് എസ്എൻഡിപി യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അനുശോചിച്ചു. കുട്ടനാട്ടിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിച്ച ബേബിച്ചൻ കർഷകരുടെ അഭിമാനമായിരുന്നുയെന്ന് സന്തോഷ് ശാന്തിപറഞ്ഞു.
ചങ്ങനാശേരി: കർഷക പ്രമുഖന്റെ നിര്യാണത്തിൽ കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി അനുശോചിച്ചു. പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ അധ്യഷത വഹിച്ചു. ഡയറക്ടർ ഫാ. ലിബിൻതുണ്ടുകളം, ഗ്ലോബൽ സെകട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, അതിരുപത സെക്രട്ടറിമാരായ സൈബി അക്കര, കെ.എസ്. ആന്റണി, ബാബു വള്ളപ്പുര, ഫൊറോന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേൽ, ഷാജി മരങ്ങാട്, ബേബിച്ചൻ പുത്തൻപറമ്പിൽ, തങ്കച്ചൻ പുല്ലുക്കാട്ട്, മേരിക്കുട്ടി പാറക്കടവിൽ, ജോസുകുട്ടി കൂട്ടംപേരൂർ എന്നിവർ പ്രസംഗിച്ചു. പിതൃവേദി ചങ്ങനാശേരി അതിരുപത ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം അനുശോചിച്ചു. കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യാ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അനുശോചിച്ചു.
കോട്ടയം: ബേബിച്ചൻ തറയിലിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേലും കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജി. സൂരജ് കിടങ്ങറയും അനുശോചിച്ചു.