തിരുവല്ല: ഒരു നാടിന്റെ കണ്ണീർക്കണങ്ങൾ ഏറ്റുവാങ്ങി ജോബിയുടെ അന്ത്യയാത്ര. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ചിറയില്‍ വീട്ടില്‍ തോമസ് സി. ഉമ്മന്‍ (ജോബി) മേപ്രാൽ ഗ്രാമം അശ്രുപൂക്കൾ അർപ്പിച്ചു.
ഗൾഫിലേക്കു പോകുന്നതിനു മുന്‍പ് നാട്ടില്‍ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ജോബി. അതിനാല്‍ തന്നെ ജീവിതത്തിന്റെ വിവിധ തുറകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.
മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്‍എ, സംവിധായകന് ബ്ലസി, മുന്‍ എംപി പി.ജെ. കുര്യന്, മുന്‍ എംഎല്‍എമാരായ രാജുഏബ്രഹാം, ജോസഫ് എം. പുതുശേരി, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂല്‍ മാങ്കൂട്ടത്തില്‍,
സിപിഎം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ കോർപറേഷൻ, ബോര്‍ഡ് ചെയര്മാന്മാര്, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, സന്നദ്ധസംഘടനാ നേതാക്കള്‍ അടക്കം ജോബിയുടെ വീട്ടിലും ദേവാലയത്തിലുമായെത്തി.
ശനിയാഴ്ച ഉച്ചകഴിഞ്ഞുതന്നെ ജോബിയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു.ഇന്നലെ ഉച്ചയോടെ വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.
മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്. ഡോ. ഗീവര്‍ഗീസ്മാര്‍ യൂലിയോസ് എന്നിവരുടെ കാര്‍മികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. നിരവധി വൈദികരും സന്നിഹിതരായിരുന്നു.
സ്വപ്നങ്ങൾ ബാക്കിയാക്കി കടന്നുപോയ ജോബിക്ക് ഭാര്യ ജിനുവും മകൾ ജസീക്കയും അന്തിമോപചാരം അർപ്പിച്ചത് കണ്ടുനിന്നവരെപ്പോലും കരയിപ്പിച്ചു. അകാലത്തിൽ വിടവാങ്ങിയ ജോബിക്ക് കുടുംബാംഗങ്ങളും ബന്ധുക്കളും നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്.
പണി പൂര്‍ത്തിയായി വരുന്ന വീട്ടിലെ ഗൃഹപ്രവേശത്തിനായി അടുത്തമാസം അവസാനത്തോടെ നാട്ടിലെത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ജോബിയെത്തേടി ദുരന്തമെത്തിയത്.