കാണ്‍പുർ: അടിക്കു തിരിച്ചടിയുമായി ന്യൂസിൽഡ് നിവർന്നുനിന്നപ്പോൾ ഇന്ത്യൻ ടീമിന് ഉത്തരമില്ലാതായി. അതോടെ കാണ്‍പുർ ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ മേൽക്കൈ കിവീസിന്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 345ൽ അവസാനിപ്പിച്ചശേഷം ക്രീസിലെത്തിയ ന്യൂസിലൻഡ് വിക്കറ്റ് നഷ്ടപ്പെടാതെ 129 റണ്‍സ് എന്ന ഭദ്രമായ നിലയിലാണു രണ്ടാംദിനം ക്രീസ് വിട്ടത്.
ശ്രേയസ് 16-ാമൻ
അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന 16-ാമത് ബാറ്ററാണു ശ്രേയസ് അയ്യർ. 2018ൽ പൃഥ്വി ഷാ ആയിരുന്നു അവസാനമായി ഇന്ത്യക്കായി അരങ്ങേറ്റ സെഞ്ചുറി നേടിയത്.
1933ൽ ലാല അമർനാഥ് ആണ് ആദ്യമായി അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയത്. 171 പന്തിൽ 105 റണ്‍സ് ആയിരുന്നു ശ്രേയസിന്റെ സന്പാദ്യം. മുംബൈക്കാരനായ ഒരു താരം അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്നത് 1992നുശേഷം ആദ്യമാണ്. പ്രവീണ്‍ ആംറെയായിരുന്നു അവസാനം ഈ നേട്ടം സ്വന്തമാക്കിയത്.
ശ്രേയസിനുശേഷം ചീട്ടുകൊട്ടാരമാകുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെയാണു കാണ്‍പുരിൽ കണ്ടത്. 75 റണ്‍സുമായി ശ്രേയസും 50 റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ആദ്യദിനം മത്സരം അവസാനിക്കുന്പോൾ ഇന്ത്യക്കായി ക്രീസിലുണ്ടായിരുന്നത്.
നാലിന് 258 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ 266ൽ നിൽക്കുന്പോൾ ജഡേജയെ നഷ്ടപ്പെട്ടു. തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാതെയായിരുന്നു ജഡേജയുടെ മടക്കം. രണ്ടാംദിനം 87 റണ്‍സ് ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകൾ ഇന്ത്യക്കു നഷ്ടപ്പെട്ടു. അതോടെ 345ൽ ഇന്ത്യ ഒതുങ്ങി.
ഒന്നുപോലെ രണ്ടും
ഒന്നാം ദിനം അവസാനിച്ചതും രണ്ടാംദിനവും അവസാനിച്ചതും തമ്മിൽ സാമ്യമുണ്ട്. ഒന്നാംദിനം അവസാനിക്കുന്പോൾ 75 റണ്‍സുമായി ശ്രേയസ് അയ്യരും 50 റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസിൽ. രണ്ടാംദിനം അവസാനിക്കുന്പോൾ ന്യൂസിലൻഡിന്റെ ഓപ്പണർമാരായ ടോം ലാഥം 50 റണ്‍സുമായും വിൽ യംഗ് 75 റണ്‍സുമായും ക്രീസിൽ തുടരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 129 റണ്‍സ് എന്ന നിലയിലാണ് കിവീസ് രണ്ടാംദിനം അവസാനിപ്പിച്ചത്. 10 വിക്കറ്റ് കൈയിലിരിക്കേ 216 റണ്‍സ് മാത്രം പിന്നിലാണു ന്യൂസിലൻഡ്.
2016നുശേഷം ഒരു സന്ദർശക ടീമിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സെഞ്ചുറി കടക്കുന്നത് ഇതാദ്യമാണ്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി ബ്ലൻഡെൽ ബി ജെമിസണ്‍ 13, ശുഭ്മാൻ ബി ജെമിസണ്‍ 52, പൂജാര സി ബ്ലൻഡെൽ ബി സൗത്തി 26, രഹാനെ ബി ജെമിസണ്‍ 35, ശ്രേയസ് സി യംഗ് ബി സൗത്തി 105, ജഡേജ ബി സൗത്തി 50, സാഹ സി ബ്ലൻഡെൽ ബി സൗത്തി 1, അശ്വിൻ ബി അജാസ് 38, അക്സർ സി ബ്ലൻഡൽ ബി സൗത്തി 3, ഉമേഷ് നോട്ടൗട്ട് 10, ഇഷാന്ത് എൽബിഡബ്ല്യു ബി അജാസ് 0, എക്സ്ട്രാസ് 12, ആകെ 111.1 ഓവറിൽ 345.
വിക്കറ്റ് വീഴ്ച: 21/1, 82/2, 106/3, 145/4, 266/5, 288/6, 305/7, 313/8, 339/9, 345/10.
ബൗളിംഗ്: സൗത്തി 27.4-6-69-5, ജെമിസണ്‍ 23.2-6-91-3, അജാസ് പട്ടേൽ 29.1-7-90-2, സോമർവില്ലെ 24-2-60-0, രചിൻ രവീന്ദ്ര 7-1-28-0.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ടോം ലാഥം നോട്ടൗട്ട് 50, വിൽ യംഗ് നോട്ടൗട്ട് 75, എക്സ്ട്രാസ് 4, 57 ഓവറിൽ 129.
ബൗളിംഗ്: ഇഷാന്ത് 6-3-10-0, ഉമേഷ് 10-3-26-0, അശ്വിൻ 17-5-38-0, ജഡേജ 14-4-28-0, അക്സർ 10-1-26-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.