മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ കന്യാസ്ത്രീക്കു നേരേ അതിക്രമം
Tuesday, June 3, 2025 2:05 AM IST
ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരി കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെൺകുട്ടികളെയുമാണ് ഒരുസംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കഴിഞ്ഞ 31ന് രാത്രി 11ന് ഒഡീഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെറാംപുർ രൂപത സംഘടിപ്പിച്ച ക്യാന്പിൽ പങ്കെടുക്കാനായി ജാർസുഗുഡയിലേക്ക് റൂർക്കല രാജറാണി എക്സ്പ്രസിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം.
കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതു കണ്ട ഏതാനും ബജ്രംഗ് ദൾ പ്രവർത്തകർ കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞ് തടയുകയും വിവരം പ്രചരിപ്പിക്കുകയും ചെയ്തു.
ട്രെയിൻ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ ബജ്രംഗ് ദൾ പ്രവർത്തകരുടെ വലിയ സംഘം കാത്തുനിൽക്കുകയും ട്രെയിനിനുള്ളിലേക്ക് ഇരച്ചുകയറി ചോദ്യം ചെയ്യുകയുമായിരുന്നു. കുട്ടികളെ അനധികൃത മതപരിവർത്തനം നടത്തുന്നതിനായി കടത്തിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
കന്യാസ്ത്രീക്കു നേരേ അക്രമിസംഘത്തിന്റെ കൈയേറ്റവും വധഭീഷണിയുമുണ്ടായി. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അക്രമികൾ പിന്മാറിയില്ല. ഇതിനിടെ കന്യാസ്ത്രീയുടെ ഫോൺ അക്രമികൾ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ഇവരെ ട്രെയിനിൽനിന്നു വലിച്ചിറക്കി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) യുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെവരെ ഇവിടെയാണ് ഇവർ കഴിഞ്ഞത്. വിവരമറിഞ്ഞ് ഇതിനോടകം കന്യാസ്തീയുടെ മാതാപിതാക്കളും പെൺകുട്ടികളുടെ മാതാപിതാക്കളും സ്ഥലത്തെത്തിയിരുന്നു.
മനുഷ്യാവകാശപ്രവർത്തകരും അഭിഭാഷകരുമായ സുജാത ജെന, ക്ലാര ഡിസൂസ, സെബാറ്റി സോറൻ എന്നിവർ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടുകയും പരാതിയില്ലാതെ കന്യാസ്ത്രീയെയും കുട്ടികളെയും അനധികൃതമായി തടവിൽ വയ്ക്കുന്നതു ചോദ്യം ചെയ്യുകയും അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അക്രമിസംഘത്തിന്റെ ആരോപണം വ്യാജമാണെന്നു തെളിഞ്ഞതോടെ ഞായറാഴ്ച വൈകുന്നേരം ആറോടെ ഇവരെ വിട്ടയച്ചു.