ഒഡീഷയിൽ കന്യാസ്ത്രീക്കും വിദ്യാർഥികൾക്കും നേരിടേണ്ടിവന്നത് പീഡനപർവം
Wednesday, June 4, 2025 1:49 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബെറാംപുരിനടുത്ത് കന്യാസ്ത്രീയും കൂടെയുണ്ടായിരുന്ന ആറു വിദ്യാർഥികളും ബജ്രംഗ് ദൾ സംഘത്തിൽനിന്നു നേരിട്ടത് ക്രൂരമായ മാനസിക പീഡനം.
മനുഷ്യാവകാശമെല്ലാം നിഷേധിക്കപ്പെട്ട്, സ്ത്രീകൾ എന്ന പരിഗണനപോലും നൽകാതെയാണ് 30 അംഗ അക്രമിസംഘം ഇവരോടു പെരുമാറിയത്.
ഹോളിഫാമിലി സന്യാസിനീ സഭാംഗവും മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ കോൺവന്റ് അംഗവുമായ സിസ്റ്റർ രചന നായകും (29) കൂടെയുണ്ടായിരുന്ന സഹോദരനടക്കം രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് അതിക്രമത്തിനിരയായത്. വിദ്യാർഥികളെല്ലാം പ്രായപൂർത്തിയായവരാണ്.
അക്രമം റായ്പുരിലേക്കു പോകവേ
ശനിയാഴ്ച രാത്രി 11 ന് റൂർക്കല രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്യവേ ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ജാറാസ്ഗുഡയിൽ ട്രെയിനിറങ്ങി അവിടെനിന്ന് ഛത്തീസ്ഗഡിലേക്കു പോകുകയായിരുന്നു കന്യാസ്ത്രീയും സംഘവും. ഛത്തീസ്ഗഡിലെ റായ്പുരിലുള്ള പരിശീലനകേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷിലും വിവിധ തൊഴിലുകളിലും പരിശീലനം നേടാൻ പോകുന്ന കുട്ടികൾക്ക് അകന്പടി പോകുകയായിരുന്നു കന്യാസ്തീ.
കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതു കണ്ട ഏതാനും ബജ്രംഗ് ദൾ പ്രവർത്തകർ, കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞ് തടയുകയും വിവരം പ്രചരിപ്പിക്കുകയും ചെയ്തു.
ഇരച്ചുകയറി ബജ്രംഗ്ദൾ പ്രവർത്തകർ
ട്രെയിൻ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 30 അംഗ ബജ്രംഗ് ദൾ സംഘം ട്രെയിനിലേക്ക് ഇരച്ചുകയറുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെയും ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ട്രെയിനിൽനിന്നു വലിച്ചിറക്കുകയുമായിരുന്നു.
തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് വിദ്യാർഥികൾ പറഞ്ഞെങ്കിലും അക്രമിസംഘം അതു മുഖവിലയ്ക്കെടുത്തില്ല. കന്യാസ്ത്രീ കുട്ടികളെ മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്ന ആരോപണത്തിൽ അവർ ഉറച്ചുനിന്നു. കന്യാസ്ത്രീയെ ഒരുവേള കൈയേറ്റം ചെയ്യുകയും ചെയ്തു. തങ്ങളെ അക്രമിസംഘം തടഞ്ഞുവച്ചിരിക്കുന്ന വിവരം മേലധികാരികളെ അറിയിക്കാനായി സിസ്റ്റർ മൊബൈൽ ഫോൺ എടുത്തതു കണ്ട അക്രമിസംഘം അതു പിടിച്ചുവാങ്ങി.
പോലീസിനു മുന്പിലും വധഭീഷണി
വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഗവ. റെയിൽവേ പോലീസ് കന്യാസ്ത്രീയെയും കുട്ടികളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ പോലീസിനു മുന്നിൽ വച്ചും അക്രമിസംഘം കന്യാസ്ത്രീയെയും വിദ്യാർഥികളെയും വിചാരണ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ സുജാത ജെന, ക്ലാര ഡിസൂസ, സെബാറ്റി സോറൻ എന്നിവർ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെയും അനധികൃതമായി തടവിൽ വയ്ക്കുന്നതു ചോദ്യം ചെയ്യുകയും അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അക്രമിസംഘത്തിന്റെ ആരോപണം വ്യാജമാണെന്നു തെളിഞ്ഞിട്ടും ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് ഇവരെ വിട്ടയച്ചത്. ഇതിനോടകം സ്ഥലത്തെത്തിയ കുട്ടികളുടെ മാതാപിതാക്കൾ അവരെ തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോയി. അക്രമികളെ ഭയന്ന് റെയിൽവേ പോലീസാണ് കന്യാസ്ത്രീയെ ഭുവനേശ്വറിലെ കോൺവെന്റിൽ എത്തിച്ചത്.
ആരോപണം വ്യാജമാണെന്നും കുട്ടികളെല്ലാം ക്രൈസ്തവരാണെന്നും ഗവ. റെയിൽവേ പോലീസ് സ്റ്റേഷൻ ഇൻചാർജ് ശങ്കർ റാവു പറഞ്ഞു. അക്രമികൾക്കെതിരേ കന്യാസ്ത്രീ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പെൺകുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന സന്യാസിനികൾ കുട്ടികളുടെ മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രത്തിനും മാമ്മോദീസ സർട്ടിഫിക്കറ്റിനും പുറമെ ഉന്നത വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്നുവെന്ന് തെളിയിക്കാൻ പ്രവേശനക്കത്തും കൈവശം വയ്ക്കണമെന്ന് സഭാധികാരികൾ നിർദേശിച്ചിട്ടുണ്ട്.