എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ ആദ്യ വെങ്കല ശില്പം കാനായിയിൽ ഒരുങ്ങുന്നു
Tuesday, June 25, 2024 1:05 AM IST
പയ്യന്നൂര്‍: ശില്പി ഉണ്ണി കാനായിയുടെ കരവിരുതില്‍ ഇതിഹാസ ഗായകന്‍ പദ്മശ്രീ എസ്.പി. ബാലസുബ്രഹ്‌മണ്യം പുനർജനിക്കുന്നു. ലോകമെമ്പാടുമുള്ള ബാലസുബ്രഹ്‌മണ്യത്തിന്‍റെ ആരാധകര്‍ക്കായി പാലക്കാട് നഗരഹൃദയത്തില്‍ സ്ഥാപിക്കുന്നതിനാണ് ശില്പം നിർമിക്കുന്നത്. കാനായിയിലെ ശില്പിയുടെ പണിപ്പുരയിലാണ് പത്തടി ഉയരമുള്ള വെങ്കലശില്പം പൂര്‍ത്തിയാകുന്നത്. മലയാള ചലച്ചിത്ര പിന്നണി ഗായക സംഘടനയായ "സമം' ആണ് ഉണ്ണി കാനായിയെ ശില്പ നിര്‍മാണ ചുമതലയേല്‍പ്പിച്ചത്.

എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ശില്പമാണ് ഉണ്ണി കാനായിയുടെ പണിപ്പുരയിൽ പൂർത്തിയാകുന്നത്.

വെങ്കല ശില്പനിർമാണത്തിന്‍റെ മുന്നോടിയായി കളിമണ്ണിൽ നിർമിച്ച രൂപം കാണാന്‍ സമം സംഘടനയുടെ ഭാരവാഹികളും മലയാളത്തിലെ പ്രിയ ഗായകരുമായ സുദീപ്കുമാര്‍, രവിശങ്കര്‍, അഫ്‌സല്‍, അനൂപ് ശങ്കര്‍ എന്നിവര്‍ ഇവിടെ എത്തിയിരുന്നു. വെങ്കലശില്പത്തിന്‍റെ അവസാനഘട്ട മിനുക്കുപണികളിലാണ് ഇപ്പോള്‍ ഉണ്ണി കാനായി. ആയിരം കിലോയോളം വെങ്കലം ശില്പത്തിന് വേണ്ടിവരും.