റിപ്പോ നിരക്ക് കുറച്ച് ആർബിഐ
Saturday, June 7, 2025 1:49 AM IST
മുംബൈ: തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് ആർബിഐ. അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അര ശതമാനം ഇളവാണു പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.0 ശതമാനത്തിൽനിന്ന് 5.50 ശതമാനമായി.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ സമിതിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളർച്ചയ്ക്കു മുൻഗണന നൽകേണ്ട സാഹചര്യവും കണക്കിലെടുത്താണ് നിരക്ക് കുറയ്ക്കാൻ ആർബിഐ തയാറായത്.
ആർബിഐ വാണിജ്യബാങ്കുകൾക്കു നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. റിപ്പോ നിരക്കിൽ വന്ന കുറവ് ഭവന, വാഹന, വ്യക്തിഗത വായ്പയെടുത്തവർക്കു ഗുണം ചെയ്യും.
പ്രതിമാസ ഇഎംഐ കുറയും. അതേസമയം, റിപ്പോ നിരക്ക് കുറയുന്നത് സ്ഥിരനിക്ഷേപക്കാർക്കു തിരിച്ചടിയാണ്. ബാങ്കുകൾ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) പലിശ കുറയ്ക്കും.
2020 മാർച്ചിൽ കോവിഡ് -19 പ്രതിസന്ധിക്കിടെ 75 ബേസിസ് പോയിന്റിന്റെ അടിയന്തര ഇളവ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ ഏറ്റവും വലിയ നിരക്ക് കുറവാണിത്.
റിപ്പോ നിരക്ക് ഫെബ്രുവരിയിലും ഏപ്രിലിലും 25 ബേസിസ് പോയിന്റ് വീതം കുറച്ചിരുന്നു.2025 ഫെബ്രുവരി മുതൽ, ആർബിഐ പോളിസി റിപ്പോ നിരക്ക് ആകെ 100 ബേസിസ് പോയിന്റ് കുറച്ചു. ഇതേത്തുടർന്ന് മിക്ക ബാങ്കുകളും അവരുടെ റിപ്പോ-ലിങ്ക്ഡ് എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത ലെൻഡിംഗ് നിരക്കുകളും (ഇബിഎൽആർ) മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് അധിഷ്ഠിത ലെൻഡിംഗ് നിരക്കുകളും (എംസിഎൽആർ) ക്രമീകരിച്ചു.
പണപ്പെരുപ്പം സ്ഥിരമായി കുറയുന്ന സാഹചര്യത്തിലാണ് പണനയ സമിതി യോഗം ചേർന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം 3.16% ആയി കുറഞ്ഞു. മാർച്ചിൽ ഇത് 3.34% ആയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി പണപ്പെരുപ്പം നാലു ശതമാനമെന്ന ആർബിഐയുടെ ലക്ഷ്യത്തിനു താഴെയായി തുടരുകയാണ്. വരുംമാസങ്ങളിൽ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയും ആർബിഐ പരിഗണിച്ചു.
സിആർആർ 100 ബേസിസ് പോയിന്റ് താഴ്ത്തി
സന്പദ്ഘടനയിൽ പണലഭ്യത ഉറപ്പാക്കുന്നതിനു കരുതൽ ധനാനുപാതം (സിആർആർ) ഒരു ശതമാനം കുറച്ചു. നിലവിലെ നാലു ശതമാനത്തിൽനിന്നു മൂന്നു ശതമാനമായാണു താഴ്ത്തിയത്. നാലു ഘട്ടമായാണ് ഇതു നടപ്പാക്കുക.
സെപ്റ്റംബർ ആറ്, ഒക്ടോബർ നാല്, നവംബർ 1, നവംബർ 29 എന്നീ തീയതികളിലാകും സിആർആർ കുറയ്ക്കുക. ഓരോ ഘട്ടത്തിലും കാൽ ശതമാനം വീതം. മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ നിർബന്ധമായും റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട തുകയാണ് സിആർആർ. കരുതല്‍ ധനാനുപാതത്തില്‍ ഘട്ടംഘട്ടമായി വരുത്തുന്ന കുറവുവഴി വരുംമാസങ്ങളില്‍ 2.5 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് ഒഴുകിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് ബാങ്കുകളുടെ വായ്പാശേഷി വര്‍ധിപ്പിക്കുകയും ഫണ്ടിംഗ് ചെലവ് കുറയ്ക്കുകയും ചെയ്യും.
റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും സിആർആർ 100 ബേസിസ് പോയിന്റും കുറച്ചതിനു പിന്നാലെ ഇന്നലെ ഇന്ത്യൻ ഓഹരി വിപണികൾ കുതിപ്പ് നടത്തി.