ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കന്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് റിലയൻസ്
Tuesday, June 3, 2025 10:45 PM IST
മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്ത മുൻനിര 30 ആഗോള ടെക്നോളജി കന്പനികളുടെ പട്ടികയിൽ ഇടംനേടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്.
‘ട്രെൻഡ്സ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന ആഗോള റിപ്പോർട്ടിലാണ് മൂല്യമേറിയ കന്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 216 ബില്യണ്‍ ഡോളർ വിപണി മൂല്യവുമായി റിലയൻസ് ഇൻഡസ്ട്രീസ് 23-ാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്.
എഐ ടെക്നോളജി അതിവേഗത്തിൽ സ്വീകരിക്കുകയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കന്പനികളെ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കന്പനികളെ, അവയുടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്തിരിക്കുന്നത്.
മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോണ്‍, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ അമേരിക്കൻ ടെക്നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളത്. തായ്വാന്റെ സെമി കണ്ടക്റ്റർ കന്പനിയായ ടിഎസ്എംസിയാണ് തുടർന്നുള്ള സ്ഥാനത്ത് വരുന്നത്. ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെക് കന്പനിയായ ടെൻസന്റാണ് പത്താം സ്ഥാനത്ത്.
1995 മുതൽ 2025 വരെയുള്ള 30 വർഷക്കാലയളവിനുള്ളിൽ കേവലം അഞ്ചു കന്പനികൾക്ക് മാത്രമാണ് പട്ടികയിലെ ആദ്യ 30ൽ സ്ഥിരമായി സ്ഥാനംപിടിക്കാൻ സാധിച്ചിട്ടുള്ളൂ. മൈക്രോസോഫ്റ്റ്, ഓറാക്കിൾ, സിസ്കോ, ഐബിഎം, എടി ആൻഡ് ടി എന്നിവരാണ് ആ സവിശേഷ ലീഗിലുള്ളത്. പട്ടികയിൽ ആദ്യമായാണ് എൻവിഡിയ, ആപ്പിൾ, ആമസോണ്‍, ആൽഫബെറ്റ്, മെറ്റ, ടെസ്ല, ആലിബാബ, സെയ്ൽസ്ഫോഴ്സ്, ചൈന മൊബൈൽ എന്നിവർ സ്ഥാനം പിടിക്കുന്നത്. ഇവർക്കൊപ്പം ഇടം നേടാൻ സാധിച്ചു എന്നതാണ് റിലയൻസിന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
1995ൽ ഏറ്റവും മൂല്യമുള്ള ടെക് കന്പനികളിൽ 53 ശതമാനം (30ൽ 16) അമേരിക്കയിലായിരുന്നു.2025ഓടെ അത് 70 ശതമാനം (30ൽ 21) ആയി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
1995ൽ ഈ പട്ടികയിൽ 30 ശതമാനം ജപ്പാനിലായിരുന്നു (30ൽ 9). എന്നാൽ 2025ലെ പട്ടികയിൽ ജപ്പാനിലെ ഒരു കന്പനിയും ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ മൂന്ന് പതിറ്റാണ്ടു മുന്‍പ് ഈ പട്ടികയിൽ ബ്രിട്ടൻ, സിംഗപ്പുർ, ഹോങ്കോംഗ്, മെക്സിക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഓരോ കന്പനി വീതം ഉണ്ടായിരുന്നു. എന്നാൽ പുതിയ പട്ടികയിൽ ആ രാജ്യങ്ങളിലെ ഒരു കന്പനിയും ഉൾപ്പെട്ടിട്ടില്ല.
2025ൽ പട്ടികയിൽ പുതുതായി ഇടംനേടിയ രാജ്യങ്ങളിൽ ചൈനയ്ക്ക് മൂന്ന്, ജർമനിക്ക് രണ്ട്, തായ്വാനും നെതർലൻഡ്സിനും ദക്ഷിണ കൊറിയയ്ക്കും ഇന്ത്യക്കും ഓരോ കന്പനികൾ വീതവുമാണ് പ്രാതിനിധ്യം ഉള്ളത്.