കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാലവർഷം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, June 2, 2025 1:38 AM IST
കാലവർഷം കലിതുള്ളിയതോടെ സംസ്ഥാനത്ത് വ്യാപക കൃഷിനാശം, സീസൺ പടിവാതിക്കൽ നിൽക്കേ ഏലം കർഷകർക്ക് കനത്ത പ്രഹരം. ഊഹക്കച്ചവടക്കാരും ടയർ ലോബിയും കൈകൊർത്ത് രാജ്യാന്തര റബർ അവധി വിപണിയെ അമ്മാനമാടി, കനത്ത മഴയിൽ ടാപ്പിംഗിന് അവസരം ലഭിച്ചില്ല, വൈകാതെ കാലാവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കാം. വെളിച്ചെണ്ണ വീണ്ടും കത്തിക്കയറിയെങ്കിലും ഭക്ഷ്യയെണ്ണ ഇറക്കുമതി നികുതി കുറച്ചത് തിരുത്തലിന് ഇടയാക്കും. വിയറ്റ്നാമിൽ ഉടലെടുത്ത വില്പന സമ്മർദം ഇതര കുരുമുളക് ഉത്പാദന രാജ്യങ്ങളെയും പ്രതിസന്ധിലാക്കി.
കനത്ത കൃഷിനാശം
കാലവർഷത്തിന്റെ രൗദ്രഭാവം കണ്ട് കാർഷിക കേരളം ഞടുങ്ങി. ഏറെ പ്രതീക്ഷളോടെയാണ് മഴയുടെ വരവിനെ ഉത്പാദന മേഖല ഉറ്റുനോക്കിയതെങ്കിലും പതിവ് തെറ്റിച്ച് അല്പം നേരത്തേ വലതുകാൽ വച്ചപ്പോൾ ഇത്ര കനത്ത കൃഷിനാശം ആരും പ്രതീക്ഷിച്ചില്ല. കൂമ്പാര മേഘങ്ങളുടെ വരവ് ഒരു ഒന്ന് ഒന്നര വരവായി മാറിയ അവസ്ഥയിലാണ്. കാലവർഷക്കെടുതിയിൽ ആദ്യ രണ്ടു ദിവസങ്ങളിൽ നൂറു കോടിയുടെ നാശനഷ്ടം കണക്കാക്കിയെങ്കിൽ മഴ ഒരാഴ്ച പിന്നിടുമ്പോൾ നഷ്ടങ്ങളുടെ കണക്ക് കുതിച്ചു കയറി.

കൃഷിയിടങ്ങൾ പലതും വെള്ളക്കെട്ടിലാണ്. നെൽക്കൃഷിക്ക് വ്യാപക നാശം സംഭവിച്ചു. സുഗന്ധവ്യഞ്ജന മേഖലയ്ക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്കെടുപ്പിന് ഏറെ സമയം വേണ്ടിവരും. ഹൈറേഞ്ചിലെ പല തോട്ടങ്ങളിലും കനത്ത മഴയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കുരുമുളക് കൊടികളിൽ തിരികൾ കൊഴിഞ്ഞുവീണു.
ഒരു വശത്ത് വാഴക്കൃഷിയിൽ ഏർപ്പെട്ടവർക്കു താങ്ങാനാവാത്ത തിരിച്ചടിയാണ് സംഭവിച്ചത്. ഓണത്തിന് വില്പനയ്ക്ക് സജ്ജമാകുമെന്ന് കണക്കുകൂട്ടിയ കുലച്ച വാഴകൾ ആയിരക്കണക്കിനാണ് ഒടിഞ്ഞുവീണത്. ജാതി കർഷകർക്കും വൻ സാമ്പത്തിക നഷ്ടം നേരിട്ടു, ചില ഭാഗങ്ങളിൽ ജാതി മരങ്ങൾതന്നെ കടപുഴകി. കനത്ത കാറ്റിൽ റബർ തോട്ടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. വ്യക്തമായ കണക്കെടുപ്പിന് കാലതാമസം നേരിടുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളുടെ നിലപാട്. കൃഷി വകുപ്പ് പതിവ് പോലെ അണങ്ങാപ്പാറ നയം തുടരുന്നതായി കർഷകർ.
രാജ്യാന്തര വിപണിയിൽ തകർച്ച
ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത് ഊഹക്കച്ചവടക്കാരും ടയർ ലോബിയും വീണ്ടും കൈകോർത്തു. ആഗോള റബർ കർഷകർക്ക് പ്രതീക്ഷ പകർന്ന് മേയിൽ രണ്ടു തവണ കിലോ 330 യെന്നിലേക്ക് ഉയർന്ന ഒസാക്ക റബർ എക്സ്ചേഞ്ചിൽ വാരാന്ത്യം ഫണ്ടുകൾ നടത്തിയ കടന്നാക്രമണത്തിൽ നിക്ഷേപകർ പകച്ചുപോയി.

ഏറെ നിർണായകമായ 317 യെന്നിലെ താങ്ങ് നഷ്ടപ്പെട്ടതോടെ ബാധ്യതകൾ വിറ്റുമാറാൻ വാങ്ങലുകാർ കൂട്ടത്തോടെ രംഗത്തിറങ്ങിയത് വെള്ളിയാഴ്ച റബറിനെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. 300 യെന്നിലെ താങ്ങുപോലും നിലനിർത്താനാവാതെ തകർച്ചയിൽ 290ലേക്ക് ഇടിഞ്ഞു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 282 യെന്നിലേക്കും തുടർന്ന് 267 യെന്നിലേക്കും സാങ്കേതിക പരീക്ഷണങ്ങൾ നടക്കാം.
വില ഉയർത്തി വ്യവസായികൾ
അതേസമയം സംസ്ഥാനത്ത് വരൾച്ചയുടെ ഭാഗമായി ഫെബ്രുവരിക്ക് ശേഷം റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായതോടെ തോട്ടങ്ങളിൽനിന്ന് പിന്തിരിഞ്ഞ് കർഷകർ കാലവർഷത്തിന്റെ വരവിനായി കാത്തിരുന്നത് മൂന്നു മാസമാണ്. തത്കാലം മഴയ്ക്ക് ശമനം വന്നാൽ മാത്രമേ മരങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കാൻ അവസരം ലഭിക്കൂ. കാലാവസ്ഥയിൽ നേരിയ മാറ്റം കണ്ടുതുടങ്ങുന്നതോടെ ടാപ്പിംഗിനുള്ള ആദ്യ ഒരുക്കങ്ങളും ആരംഭിക്കും.
ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കേണ്ടത് വ്യവസായികളുടെ ആവശ്യമാണ്. ഓഫ് സീസണിൽ വില ഇടിക്കാൻ മത്സരിച്ച ടയർ ലോബി കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർത്താൻ ഉത്സാഹിച്ചു. പന്ത് ഇപ്പോൾ കർഷകരുടെ കരങ്ങളിലാണ്, വില ആകർഷകമല്ലെന്ന നിലപാടിൽ വലിയോരു വിഭാഗം കർഷകർ ടാപ്പിംഗിൽനിന്നും അകന്നുനിൽക്കുന്നത് മൊത്തം ഉത്പാദനത്തെ ബാധിക്കുമെന്ന് വ്യവസായികൾക്കറിയാം. കർഷകരുടെ ഈ നീക്കം തീക്കളിയായി മാറുമെന്ന് മനസിലാക്കി അവർ നാലാം ഗ്രേഡിനെ 199ൽനിന്നും 201ലേക്ക് ഉയർത്തി.
വില ഉയർന്നങ്കിലും ചരക്കുവരവ് കുറവായിരുന്നു, വില്പനക്കാർ ഇതിലും ഉയർന്ന വില ആവശ്യപ്പട്ടത് കൂടുതൽ മുന്നേറാനുള്ള സാഹചര്യം ഒരുക്കി. എന്നാൽ, രാജ്യന്തര മാർക്കറ്റിൽനിന്നും വാരാന്ത്യം പുറത്തുവന്ന പ്രതികൂല വാർത്തകൾ ആഭ്യന്തര വിപണിയെയും ചെറിയ അളവിൽ ബാധിച്ചു.
കുരുമുളകിന് ഇടിവ്
പുതിയ കുരുമുളക് താഴ്ന്ന വിലയ്ക്ക് വിറ്റുമാറാൻ വിയറ്റ്നാം നടത്തിയ നീക്കം അന്താരാഷ്ട്ര മാർക്കറ്റിൽ വില്പനക്കാരുടെ എണ്ണം വർധിപ്പിച്ചു. വിപണി പിടിക്കാൻ അവർ അണിയറ നീക്കം നടത്തുന്നതു കണ്ട് ഇതര ഉത്പാദക രാജ്യങ്ങളും രംഗത്ത് പിടിമുറുക്കിയത് ഉത്പന്ന വില മൊത്തത്തിൽ കുറയാൻ ഇടയാക്കി.

വിയറ്റ്നാം മുളക് വില ടണ്ണിന് 6500 ഡോളർ വരെ താഴ്ത്തി, മാസാരംഭത്തിൽ 7200 ഡോളറായിരുന്നു. ഇന്തോനേഷ്യയും മലേഷ്യയും ബ്രസീലും മുളക് വില്പനയ്ക്ക് തിടുക്കം കാണിച്ചു. ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളറാണ്. നമ്മുടെ വിലയിലും 1200 ഡോളർ കുറച്ച് ശ്രീലങ്ക വില്പനയ്ക്ക് ശ്രമം തുടരുന്നു. കൊച്ചിയിൽ ചരക്കു വരവ് കുറഞ്ഞത് വില ഇടിവിന്റെ ആക്കം അല്പം കുറച്ചു. വാരാന്ത്യം അൺഗാർബിൾഡ് 66,600 രൂപ.
ഏലത്തിന് ഡിമാൻഡ്
ഏലക്ക വാങ്ങാൻ ആഭ്യന്തര വിദേശ വാങ്ങലുകാർ ഉത്സാഹിച്ചു. ബക്രീദ് ആഘോഷങ്ങൾ മുന്നിൽക്കണ്ടുള്ള ചരക്ക് സംഭരണത്തിന് ഉത്തരേന്ത്യക്കാർ രംഗത്ത്. കഴിഞ്ഞ മാസം കിലോ 2000 രൂപയിലേക്കു താഴ്ന്ന ശരാശരി ഇനങ്ങൾ പിന്നിട്ടവാരം 2400ലേക്കു തിരിച്ചുകയറി. അറബ് രാജ്യങ്ങളിൽനിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്.
കുതിപ്പ് തുടർന്ന് നാളികേരം
നാളികേരോത്പന്നങ്ങളുടെ റിക്കാർഡ് പ്രകടനം തുടരുന്നു. കൊപ്ര ക്ഷാമം രൂക്ഷമാണ്. സംസ്ഥാനത്ത് കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ വിളവെടുപ്പ് പൂർണമായി സ്തംഭിക്കും. പിന്നിട്ടവാരം വെളിച്ചെണ്ണ വില ക്വിന്റലിന് 1200 രൂപ വർധിച്ച് 30,200 രൂപയായും കൊപ്രയ്ക്ക് 500 രൂപയും വർധിച്ച് 20,200ലും വ്യാപാരം നടന്നു. ഇതിനിടയിൽ വിദേശ പാചകയെണ്ണ ഇറക്കുമരി ഡ്യൂട്ടിയിൽ വരുത്തിയ ഇളവ് പാം ഓയിൽ പ്രവാഹത്തിന് ഇടയാക്കും.
ആഭരണ വിപണികളിൽ സ്വർണം ചാഞ്ചാട്ടങ്ങൾക്കുശേഷം അൽപ്പം കുറഞ്ഞു. പവന്റെ വില 71,920 രൂപയിൽ നിന്നും 71,360 രൂപയായി.