സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചു; സേവനം വൈകാതെ ലഭ്യമായേക്കും
Friday, June 6, 2025 11:04 PM IST
ന്യൂഡൽഹി: യുഎസ് ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന സംരംഭമായ സ്റ്റാര്‍ലിങ്കിന് ടെലികോം മന്ത്രാലയത്തില്‍നിന്നു ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്.
ഇതോടെ രാജ്യത്തു വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് സ്റ്റാര്‍ലിങ്ക് ഒരു ചുവടുകൂടി അടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സിനായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കാലതാമസമുണ്ടായി.
ആവശ്യമായ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും സ്റ്റാര്‍ലിങ്ക് പാലിച്ചതായും ഇതെത്തുടർന്നാണു ലൈസൻസ് നൽകിയതെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. മറ്റൊരു അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ ആമസോണിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന പദ്ധതിയായ കുയിപെർ കേന്ദ്രസർക്കാരിന്റെ അനുമതി കാത്തുകഴിയുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ എത്തിക്കാന്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട്, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കരാര്‍ ഒപ്പുവച്ചു.
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതാണ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സംരംഭമായ സ്റ്റാര്‍ലിങ്ക്. ഇന്ത്യയില്‍ എത്തുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയില്‍ വന്‍ പരിവര്‍ത്തനം വരുത്താന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും വിദൂരവും ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്താത്തതുമായ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാകും. നിലവില്‍ 6,750ലധികം ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് സ്റ്റാര്‍ലിങ്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.
നിലവില്‍ യൂട്ടെൽസാറ്റിന്റെ വണ്‍വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ഉപഗ്രഹ കണക്ടിവിറ്റിക്കായി ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.
സ്റ്റാര്‍ലിങ്കാണ് ഈ നിരയില്‍ മൂന്നാമത്തെ കമ്പനി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റാര്‍ലിങ്കിന് ട്രയല്‍ സ്പെക്ട്രം ലഭിക്കുമെന്നാണു റിപ്പോർട്ട്.
സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന് ആന്‍ഡ് ഓഥറൈസേഷന് സെന്ററില്‍ (ഇന്‍-സ്പേസ്) നിന്നുള്ള അന്തിമ പച്ചക്കൊടി മാത്രമാണ് ഇനി അവശേഷിക്കുന്നത്.
നൂറോളം രാജ്യങ്ങളിൽ
ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ ഇന്റർനെറ്റ് പ്രൊവൈഡറാണ് സ്റ്റാർലിങ്ക്. യുഎസിനു പുറമെ നൂറോളം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഉപഗ്രഹ സേവനം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ ടവറുകൾക്കും ഫൈബർ നെറ്റ്വർക്കുകളും കവറേജ് ലഭ്യമാകാത്ത സ്ഥലങ്ങളിൽപ്പോലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർ ലിങ്കിന് സാധിക്കും.
ഇന്ത്യയുടെ തൊട്ടടുത്തുള്ള ഭൂട്ടാനിൽ ഇതിനോടകം തന്നെ സ്റ്റാർലിങ്ക് പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്റ്റാർലിങ്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
വേഗതയേറിയതും വിശ്വസനീയവുമായ ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്പേസ് എക്സിന്റെ വിപ്ലവകരമായ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് രൂപകല്പന ചെയ്തിരിക്കുന്നത്.
വളരെ ഉയരത്തിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ഉപഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമായി, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഭൂമിയുമായുള്ള സാമീപ്യം പെട്ടെന്ന് കൂടുതൽ സ്ഥിരതയുള്ള പ്രകടനത്തിന് വഴിതെളിക്കും.
പരമ്പരാഗത ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽപ്പോലും സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് എത്തിക്കാനാകും. ഇന്റർനെറ്റ് സേവനങ്ങളിൽ ഇന്ത്യയിൽ വലിയ വിപ്ലവത്തിനുതന്നെ സ്റ്റാർലിങ്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.