ഐജിഎസ്ടി വിഹിതത്തിൽ കേരളത്തിന് 965.16 കോടി രൂപയുടെ കുറവ്
Tuesday, June 3, 2025 10:45 PM IST
ന്യൂഡൽഹി: ഐജിഎസ്ടി കണക്കാക്കുന്നതിലെ അപാകതമൂലം കേന്ദ്രത്തിനുണ്ടായ നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങളുടെ ഐജിഎസ്ടി വിഹിതത്തിൽ കുറവു ചെയ്ത വകയിൽ കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിനു നഷ്ടമായത് 965.16 കോടി രൂപയാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ഇന്നലെ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐജിഎസ്ടിയുമായി ബന്ധപ്പെട്ട കണക്കുകൂട്ടലിൽ ചില പ്രശ്നങ്ങൾ നിർമല സീതാരാമന്റെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളെയും ഇതു ബാധിക്കുന്നുണ്ട്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിട്ടുകൂടി ഐജിഎസ്ടി കൊണ്ടുള്ള മെച്ചം ലഭിക്കുന്നില്ല. വിഷയം ജിഎസ്ടി കൗണ്സിൽ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഗാരന്റി റിഡംപ്ഷൻ ഫണ്ടുമായി (ജിആർഎഫ്) ബന്ധപ്പെട്ട് ഈ സാന്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങൾ പിന്നിടുന്പോൾ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽനിന്ന് 3323 കോടി രൂപ കുറച്ചിട്ടുണ്ട്. ഈ തുക കുറയ്ക്കരുതെന്നും കേരളം പോലുള്ള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേന്ദ്രത്തെ അറിയിച്ചതായും ബാലഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽനിന്ന് 1877.57 കോടി രൂപ കുറച്ചിട്ടുണ്ട്. മുൻവർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോഴാണ് ഈ കുറവ് അനുഭവപ്പെട്ടത്. ഇത് പുനഃപരിശോധിക്കണമെന്നും ഈ സാന്പത്തികവർഷത്തിൽ ആ തുക വീണ്ടും അനുവദിക്കണമെന്നും ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായും ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വർധിക്കുകയും അന്തിമകണക്കുകൾ കേന്ദ്രസർക്കാർ പൂർത്തീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് ഇതു സംഭവിച്ചതെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു.
വിദേശ ഫണ്ട് സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിന് അനുമതി നൽകിയത് ഒരു പൊതുവിഷയമാണ്. അത് പാർലമെന്റ് അടക്കമുള്ള ദേശീയവേദികളിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത്തരം വേദികളിൽ കേരളം ഈ ആവശ്യം ഉന്നയിക്കും.
എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തരം സഹായം സ്വീകരിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്നും എല്ലാവരെയും തുല്യരായി കാണണമെന്നും മന്ത്രി ബാലഗോപാൽ ആവശ്യപ്പെട്ടു.