തെലുങ്കാനയ്ക്കു പിന്നാലെ കിറ്റെക്സിനായി ആന്ധ്രയും
Friday, June 6, 2025 11:04 PM IST
കിഴക്കമ്പലം: ആന്ധ്രാപ്രദേശ് ടെക്സ്റ്റൈല്‍ മന്ത്രി എസ്. സവിത നാളെ കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്തെത്തും.
കിറ്റെക്സ് എംഡി സാബു എം. ജേക്കബിനെ ആന്ധ്രാ മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കാനാണ് സന്ദർശനം. കിറ്റെക്സിനെ ആന്ധ്രയിലേക്കും നിക്ഷേപത്തിന് ക്ഷണിക്കുകയാണ് സർക്കാർലക്ഷ്യം.
എൽഡിഎഫ് സർക്കാരിന്റെ ചില നിലപാടുകളെത്തുടർന്ന് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം നേരത്തേ തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയിരുന്നു. സ്വകാര്യ വിമാനം അയച്ചാണ് സാബുവിനെയും സംഘത്തെയും അന്ന് തെലുങ്കാനയിലേക്കു കൊണ്ടുപോയത്. രാജകീയ സ്വീകരണവും വൻ ഓഫറുകളുമാണ് തെലുങ്കാനയിൽ കിറ്റെക്സിന് ലഭിച്ചത്.
3,500 കോടി രൂപ മുതൽമുടക്കി 50,000 പേർക്കു തൊഴിൽ നൽകുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടു ഫാക്ടറികളാണ് കിറ്റെക്സ് തെലുങ്കാനയിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഫാക്ടറി വാറങ്കലിൽ കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.