ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയറ്റ്നാം കന്പനി
Tuesday, June 3, 2025 12:30 AM IST
ഇന്ത്യയിലെ വൈദ്യുത വാഹന മത്സരം ചൂടുപിടിക്കുന്നു. സ്കോഡ മുതൽ കിയ വരെയുള്ള ആഗോള ഭീമന്മാർക്കൊപ്പം വിയറ്റ്നാമീസ് വന്പൻ വിൻഗ്രൂപ്പും മത്സരരംഗത്തേക്ക് വരുകയാണ്. ഇന്ത്യയിൽ നിർമാണ യൂണിറ്റ് എന്നു പദ്ധതിയിൽ ഇലോണ്‍ മസ്കിന്റെ ടെസ്ല താത്പര്യം കാണിക്കുന്നില്ല. ടെസ്ലയ്ക്ക് ഷോറൂമുകൾ തുറക്കാനും ഇറക്കുമതി ചെയ്ത കാറുകൾ വിൽക്കാനും മാത്രമേ ആഗ്രഹമുള്ളൂവെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി അറിയിച്ചു.
ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള യൂറോപ്പിലെ മേഴ്സിഡസ് ബെൻസ്, സ്കോഡ-ഫോക്സ്വാഗണ്, ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായ്, കിയ തുടങ്ങിയ ആഗോള ഓട്ടോ ഭീമന്മാരോടൊപ്പം ചേരുന്ന ഏറ്റവും പുതിയ കന്പനിയാണ് വിൻഫാസ്റ്റ്.
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി അതിവേഗമാണ് വളരുന്നത്. 2020ൽ വെറും 5,000 യൂണിറ്റ് മാത്രമായിരുന്ന ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 2024ൽ 113,000ൽ അധികമായി ഉയർന്നു.
മൊത്തം കാർ വിൽപ്പനയുടെ 3%ൽ താഴെ മാത്രമാണ് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നതെങ്കിലും, 2030 ആകുന്പോഴേക്കും ഈ വിഹിതം 30% ആയി ഉയർത്തുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മേഖലയിൽ വന്പിച്ച വളർച്ചാ സാധ്യതകളാണുള്ളത്.
വിൻഫാസ്റ്റ്
ചെറുകിട, ലാഭമില്ലാത്തതുമായ ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് 2023ൽ ടെസ്ല, ടൊയോട്ട എന്നിവയ്ക്കു പിന്നിൽ ലോകത്തെ മൂന്നാമത്തെ മൂല്യമേറിയ വാഹനനിർമാതാക്കളായി. നാസ്ദാക്കിലെ അരങ്ങേറ്റത്തിൽ ഓഹരി ഏകദേശം 700% കുതിച്ചുയർന്നു. ഇപ്പോൾ കന്പനി ജൂണ്‍ അവസാനത്തോടെ ഇന്ത്യയിൽ കാർ അസംബ്ലി പ്ലാന്റ് തുറക്കാനുള്ള തയാറെടുപ്പിലാണ്.
വിയറ്റ്നാമിലെ ഏറ്റവും വലിയ കന്പനിയായ വിൻഗ്രൂപ്പിന്റെ പിന്തുണയോടെയാണ് വിൻഫാസ്റ്റ് പ്രവർത്തിക്കുന്നത്. 2017ൽ രൂപീകൃതമായ വിൻഫാസ്റ്റ് 2021ൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം ജനുവരിയിൽ വിൻഫാസ്റ്റ് രാജ്യത്ത് രണ്ടു ബില്യണ്‍ ഡോളർ വരെ നിക്ഷേപിക്കുന്നതിന് തമിഴ്നാടുമായി ഒരു കരാറിൽ ഒപ്പുവച്ചു.
500 മില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപത്തോടെ പ്ലാന്റിന്റെ പണി തൂത്തുക്കുടിയിൽ ഉടൻ ആരംഭിക്കുകയും ചെയ്തു. കൂടുതൽ വികസിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശുമായും തെലുങ്കാനയുമായും ചർച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഉത്സവ കാലത്തിനു മുന്‍പ് വിഎഫ്7, വിഎഫ്6 മോഡലുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കന്പനി. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതിയെന്ന തന്ത്രത്തിന്റെ ഭാഗമായി പ്രതിവർഷം 1.5 ലക്ഷം ഇവികളായി ഉത്പാദനം വർധിപ്പിക്കാനും കന്പനി ലക്ഷ്യമിടുന്നു.
അമേരിക്ക വിട്ട് ഇന്ത്യയിലേക്ക്
നഷ്ടത്തിലായിരുന്ന ഈ കന്പനി തുടക്കത്തിൽ വിദേശ വിൽപ്പനയ്ക്കായി അമേരിക്കയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിയിട്ടിരുന്നു. യുഎസ് താരിഫ് ഉയർത്തൽ മൂലമുണ്ടായ അനിശ്ചിതത്വങ്ങൾക്കു മുന്പായിരുന്നിട്ടും ആ പദ്ധതിക്ക് പുരോഗതി നേടാനായില്ല. ഇതോടെയാണ് കന്പനി തന്ത്രം മാറ്റിയത്. വിൻഫാസ്റ്റിന്റെ വരവ് ഇന്ത്യയിൽ ടെസ്ലയ്ക്ക് ഒരു വെല്ലുവിളയാകില്ല. എന്നാലിത് ഇന്ത്യയിൽ ഇവി മേഖല തിരക്കേറിയതാകും എന്ന കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പ്രാദേശിക, ആഗോള വാഹന നിർമാതാക്കൾ ഇതിനകംതന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങിയിരിക്കുന്ന സമയത്താണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നത്. എന്നാൽ, അതിവേഗം വളരുന്ന ഈ മേഖലയിൽ ധാരാളം അവസരങ്ങളാണുള്ളത്. ഈ അവസരം മുതലെടുത്ത്, സുസുക്കി മോട്ടോർ കോർപറേഷന്റെ ഇന്ത്യ യൂണിറ്റ്, എംജി മോട്ടോഴ്സ്, ഹ്യുണ്ടായി, ബിവൈഡി തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കൾ ഇന്ത്യയിലെ ഇവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുകയാണ്.
കന്പനി ടെസ്ലയെയോ ബിവൈഡിയെയോ പോലും നേരിട്ടുള്ള എതിരാളിയായി കരുതുന്നില്ലെന്നും ഇന്ത്യൻ വിപണി തന്നെ വെല്ലുവിളി നിറഞ്ഞതാണെന്നും വിൻഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാൻ ചൗ പറഞ്ഞു.
ആഗോളതലത്തിൽ ടെസ്ലയുടെ പ്രധാന എതിരാളിയായ ബിവൈഡി നിലവിൽ ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഈ ചൈനീസ് ഇവി നിർമാതാക്കൾ ഇന്ത്യയിൽ പ്ലാന്റ് നിർമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുണ്ട്.
ആഭ്യന്തര കാർ നിർമാണത്തിലെ വന്പന്മാരായ മാരുതി സുസുക്കിയും ഇലക്ട്രിക് വാഹന നിർമാണത്തിലേക്കു കടക്കുകയാണ്. വിൻഫാസ്റ്റിനെ സംബന്ധിച്ചിടത്തോളം, വെല്ലുവിളി ടെസ്ല, ബിവൈഡി പോലുള്ള അന്താരാഷ്ട്ര എതിരാളികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. വില, ഉപഭോക്താക്കളുടെ മുൻഗണനകൾ എന്നിവയും പുതിയ കന്പനിയുടെ മുന്നിലുള്ള വെല്ലുവിളികളാണ്.