വളർച്ചാ അനുമാനം 6.5%
Friday, June 6, 2025 11:04 PM IST
മുംബൈ: ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും സിആർആർ 100 ബേസിസ് പോയിന്റും കുറച്ചു. ഫെബ്രുവരിയിലും ഏപ്രിലിലും 25 ബേസിസ് പോയിന്റുകൾ വീതം കുറച്ചിരുന്നു.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും നടപ്പ് സാന്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.5 ശതമാനത്തിൽ ആർബിഐ നിലനിർത്തി.
ത്രൈമാസ കണക്കുകളിൽ മാറ്റമില്ല. കഴിഞ്ഞ സാന്പത്തിക വർഷം മാർച്ച് പാദത്തിൽ ഇന്ത്യയുടെ ജിഡിപി 7.4% വർധിച്ചു, നാലു പാദങ്ങളിലെ ഏറ്റവും ഉയർന്നതും വേഗമേറിയത വർധന. എന്നാൽ, 2025 സാന്പത്തിക വർഷത്തിന്റെ വളർച്ച 6.5%ൽ അവസാനിച്ചു, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ അല്പം കുറവാണ്.
2025-26 ഒന്നാം പാദത്തിൽ 6.5ശതമാനവും രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാം പാദത്തിൽ 6.3 ശതമാനവും വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിലക്കയറ്റ സമ്മര്‍ദങ്ങളില്‍ തുടര്‍ച്ചയായി കുറവുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ആര്‍ബിഐ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം ഏപ്രിലില്‍ പ്രഖ്യാപിച്ച 4% ല്‍ നിന്ന് 3.7 ശതമാനമായി കുറച്ചു. ഒന്നാം പാദത്തില്‍ 2.9%, രണ്ടാം പാദത്തില്‍ 3.4%, മൂന്നാം പാദത്തില്‍ 3.5%, നാലാം പാദത്തില്‍ 4.4% എന്നിങ്ങനെയാണ് ആര്‍ബിഐയുടെ പണപ്പെരുപ്പ പ്രതീക്ഷ.
ഓഹരിവിപണിയിൽ മുന്നേറ്റം
ആർബിഐ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ കുതിപ്പ് നടത്തി.ഇന്നലെ വ്യാപാരം പൂർത്തിയാപ്പോൾ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് നിഫ്റ്റി 252.15 പോയിന്റ് (1.02%) കുതിച്ച് 25003.05ലെത്തി. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സ് 746.95 പോയിന്റ് (0.92%) ഉയർന്ന് 82,188.99ൽ വ്യാപാരം പൂർത്തിയാക്കി.
ലോണ്‍ ടു വാല്യു: കുതിച്ചു കയറി സ്വർണവായ്പ കന്പനികൾ
റിസർവ് ബാങ്ക് സ്വർണ പണയങ്ങളുടെ ലോണ്‍ ടു വാല്യു (വായ്പ മൂല്യ അനുപാതം) ഉയർത്തിയതോടെ ഇനി കൂടുതൽ തുക വായ്പയായി നേടാം. ആർബിഐയുടെ പുതിയ പണനയത്തിലാണ് പ്രഖ്യാപനമുണ്ടായത്.
2.5 ലക്ഷം രൂപയിൽ താഴെയുള്ള സ്വർണ വായ്പകൾക്കാണ് സ്വർണത്തിന്റെ വിപണി മൂല്യത്തിന്റ 85 ശതമാനം വരെ വായ്പ അനുവദിക്കുക. മുന്‍പ് 75 ശതമാനം വരെയായിരുന്നു അനുവദിച്ചിരുന്നത്. ഈ പ്രഖ്യാപനത്തിനു പിന്നാലെ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ഓഹരി വില കുതിച്ചുകയറി.
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പകളിൽ കൂടുതൽ അയവുള്ള സമീപനം സ്വീകരിക്കാൻ ഈ തീരുമാനം സഹായിക്കും.
നേട്ടമുണ്ടാക്കി സ്ഥാപനങ്ങൾ
മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, ഐഐഎഫ്എൽ എന്നിവയുടെ ഓഹരികൾ റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്നു. മണപ്പുറം ഫിനാൻസ് ഓഹരികൾ 5.53 ശതമാനം ഉയർന്ന് 247.56 രൂപയിലും മുത്തൂറ്റ് ഫിനാൻസ് ഓഹരി 6.61 ശതമാനം ഉയർന്ന് 2,446.20 രൂപയിലും ഐഐഎഫ്എൽ ഓഹരികൾ 5.09 ശതമാനം നേട്ടത്തിൽ 451.05 രൂപയിലുമെത്തി.
വായ്പാലഭ്യത വർധിപ്പിക്കും

അടിസ്ഥാനപലിശനിരക്കായ റിപ്പോ റേറ്റിൽ അര ശതമാനത്തിന്റെ (0.50 ശമാനം) കുറവ് വരുത്തിയതും ബാങ്കുകളുടെ ധനഅനുപാതം (സിആർആർ) മൂന്നു ശതമാനത്തിലേക്കു ഘട്ടംഘട്ടമായി താഴ്ത്തുന്നതും വായ്പാവിതരണത്തിൽ പ്രതിഫലിക്കും. പലിശനിരക്ക് കുറയുന്നതു സാധാരണക്കാരുടെ വായ്പാലഭ്യത വർധിപ്പിക്കും.
പണലഭ്യത കൂടുന്നതു ബാങ്കുകളുടെ വായ്പാശേഷി ഉയർത്തും. വായ്പാപരിധി വർധിക്കുന്നത് ഓവർനൈറ്റ് കോൾ മണി മാർക്കറ്റുകളിൽ ക്രിയാത്മകമായി പ്രതിഫലിക്കും. വിലക്കയറ്റം 3.7 ശതമാനമായി കുറയുമെന്ന പ്രതീക്ഷ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ വാങ്ങൽശേഷിയെ കാര്യമായി സ്വാധീനിക്കുമെന്നു കരുതുന്നു.
- കെ. പോൾ തോമസ്, എംഡി ആൻഡ് സിഇഒ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
സാന്പത്തിക വളർച്ച ഉറപ്പാക്കും

റിപ്പോ റേറ്റിൽ അരശതമാനം കുറവുവരുത്തിയതും ധന അനുപാതം മൂന്നു ശതമാനത്തിലേക്കു ഘട്ടംഘട്ടമായി താഴ്ത്തുന്നതും രാജ്യത്തിന്റെ സാന്പത്തികവളർച്ചയ്ക്കൊപ്പം ബാങ്കുകളുടെ പണലഭ്യത വർധിപ്പിക്കാനും സഹായിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം സാന്പത്തികവളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന നിലപാടാണ് റിസർവ് ബാങ്ക് പണനയസമിതി സ്വീകരിച്ചത്. പണപ്പെരുപ്പം കുറയുന്നതുവരെ നിയന്ത്രണനടപടികൾ തുടരാനാണ് തീരുമാനം. കയറ്റുമതിച്ചുങ്കത്തിലുള്ള ആഗോള അനിശ്ചിതത്വം തുടരുന്നതിനാൽ, ആഭ്യന്തര ഉപയോഗവും ബാങ്കുകളുടെ വായ്പാവിതരണശേഷിയും വർധിപ്പിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
- വിനോദ് ഫ്രാൻസിസ്, ജനറൽ മാനേജർ ആൻഡ് ചീഫ് ഫിനാൻഷൽ ഓഫീസർ, സൗത്ത് ഇന്ത്യൻ ബാങ്ക്
സാന്പത്തികപ്രവാഹം മെച്ചപ്പെടുത്തും

വായ്പ ഉപയോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ആർബിഐയുടെ പുതിയ ധനനയം രൂപകല്പന ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് ലഭ്യതയും സാന്പത്തികപ്രവാഹവും മെച്ചപ്പെടുത്താനുള്ള ഈ നീക്കങ്ങൾ എൻബിഎഫ്സി മേഖലയ്ക്ക് ഉത്തേജനമാകും. ഫണ്ടുകളുടെ ചെലവ് കുറയ്ക്കൽ, എംഎസ്എംഇ സ്വർണ വായ്പാ വിഭാഗങ്ങളിൽ ഉപയോക്താക്കൾക്കു താങ്ങായി മാറും .ഫ്ലോട്ടിംഗ് റേറ്റ് വായ്പകളിൽനിന്നു പ്രീപേയ്മെന്റ് പിഴകൾ ഒഴിവാക്കാനുള്ള തീരുമാനംവഴി എൻബിഎഫ്സികൾ മറ്റു ബാങ്കുകളുമായുള്ള തുല്യത ഉറപ്പിക്കുകയും ഉപഭോക്തൃവിശ്വാസം വർധിപ്പിക്കുവാൻ സഹായകമാവുകയും ചെയ്യും.
-വി.പി. നന്ദകുമാർ എംഡി ആൻഡ് സിഇഒ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്.