തുടർച്ചയായ രണ്ടാംമാസവും ജിഎസ്ടി വരുമാനം രണ്ടുലക്ഷം കോടി കടന്നു
Monday, June 2, 2025 1:38 AM IST
മുംബൈ: കഴിഞ്ഞ മാസം ഇന്ത്യയുടെ മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് 2.01 ലക്ഷം കോടി കടന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് 2024 മേയിൽ പിരിച്ചെടുത്ത 1.72 ലക്ഷം കോടി രൂപയിൽനിന്ന് 16.4 ശതമാനം വർധനവാണ് കാണിക്കുന്നതെന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 2.37 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇത് തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്ടി പിരിവ് 2 ലക്ഷം കോടി രൂപ കടക്കുന്നത്.
മേയിൽ ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള മൊത്ത വരുമാനം 13.7 ശതമാനം വർധിച്ച് 1.50 ലക്ഷം കോടി രൂപയായി. അതേസമയം ഇറക്കുമതിയിൽനിന്നുള്ള ജിഎസ്ടി വരുമാനം 25.2 ശതമാനം വർധിച്ച് 51,266 കോടി രൂപയായി. മേയ് മാസത്തെ വരുമാനത്തിന്റെ കണക്കുകൾ പ്രകാരം മൊത്തം കേന്ദ്ര ജിഎസ്ടി 35,434 കോടി രൂപയും സംയോജിത ജിഎസ്ടി ഏകദേശം 1.09 ലക്ഷം കോടി രൂപയുമാണ്. കൂടാതെ, സെസ് വരുമാനം 12,879 കോടി രൂപയും ആയിരുന്നു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ ശേഖരണത്തിൽ 17 ശതമാനം മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടായപ്പോൾ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആറ് ശതമാനം വരെ വർധനവാണ് ഉണ്ടായത്. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ശരാശരി 10 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.