തൊടുപുഴ: പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ കെഎസ്യു ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. അധികബാച്ചുകൾ അനുവദിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ഡിഡിഇ ഓഫീസിനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. സമരക്കാർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചത് പോലീസും സമരക്കാരും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു.
പിന്നീട് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ഏതാനും പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ ചാടിക്കയറി. ഇതും സംഘർഷത്തിനു കാരണമായി. ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അധ്യക്ഷ വഹിച്ച ധർണ കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ. ജോണ്‍, സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, കഐസ്യു സംസ്ഥാന എക്സിക്യൂട്ടീവംഗം ജോസുകുട്ടി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഒ.എസ്. ഉമർ ഫാറൂഖ്, അമൽ മോൻ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അജു റോബർട്ട്, നിഖിൽ ചോപ്ര, ജെയ്സണ്‍ തോമസ്, ഫസൽ അബ്ബാസ്, എം.എം.അനന്തകൃഷ്ണൻ, ആൽബർട്ട് കുന്നപ്പള്ളി, അലൻ നിധിൻ സ്റ്റീഫൻ, ഗൗതം റെജി, ടിനുമോൻ ദേവസ്യ, ബ്ലസണ്‍ ബേബി, സാനറ്റ് ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധത്തിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത് തൊടുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കാഞ്ഞിരമറ്റം ജംഗ്ഷനിൽനിന്നും ഡിഡിഇ ഓഫീസ് വഴിയുള്ള ഗതാഗതവും തിരിച്ചുവിട്ടു.