ആലപ്പുഴ: വയനാട് ദുരന്തത്തിൽ അനുഭാവവുമായി ആഘോഷങ്ങൾ ഒഴിവാക്കി നടത്തിയ നെഹ്രു ട്രോഫി ജലോത്സവം മികച്ച സംഘാടനത്താൽ ശ്രദ്ധേയമായി. കാലാവസ്ഥ ഏറെ അനുകൂലമായത് കാണികൾക്കും തുഴക്കാർക്കും ജലോത്സവ ലഹരി കൂട്ടി. 11 ന് തുടങ്ങേണ്ടിയിരുന്ന മത്സരം 20 മിനിറ്റ് വൈകി ഇരുട്ടുകുത്തി സി ഗ്രേഡ് ആരംഭിച്ചു.
മൊബൈലുകളും പീപ്പികളും ഹാറ്റുകളും കൈയിലേന്തി തിങ്ങിയ കാണികൾ വാളന്റിയേഴ്സിന്റെ നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയപ്പെട്ട് ജലോത്സവം ആഘോഷിക്കുന്നതാണ് വള്ളംകളി തുടങ്ങുന്ന സമയത്തെല്ലാം കണ്ടത്. എന്നാൽ നാലിന് ഫൈനൽ മത്സരങ്ങൾ തുടങ്ങിയതോടെ തിരക്ക് കൂടി. പ്രധാന പ്രവേശന കവാടത്തിലും അവിടേക്ക് എത്തുന്ന റോഡു നീളെയും പോലീസ് ബന്ധവസിലായിരുന്നു.