32.21 ലക്ഷത്തിന്‍റെ നഷ്ടമുണ്ടാക്കി; ചേര്‍ത്തല മുന്‍ ജോയിന്‍റ് ആർടിഒക്കെതിരേ കേസെടുത്തു
Sunday, May 19, 2024 11:04 PM IST
ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പില്‍ സര്‍ക്കാരിനു നികുതിയായും ഫീസായും ലഭിക്കേണ്ട 32,21,165 രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ ചേര്‍ത്തല ജോയിന്‍റ് ആര്‍ടിഒ ആയിരുന്ന ജെബി ചെറിയാനെതിരേ ചേര്‍ത്തല പോലീസ് കേസെടുത്തു. ആലപ്പുഴ ആര്‍ടിഒ എ.കെ. ദിലു നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകളടക്കം കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥതലത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് റിപ്പോര്‍ട്ടും നടപടികളുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ തൃശൂര്‍ എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ആണ് ജെബി ഐ. ചെറിയാന്‍. വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയുമായിരുന്നു.

2021 ഫെബ്രുവരി 15 മുതല്‍ 2023 നവംബര്‍ 25 വരെയുള്ള കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ചെന്നു കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. വാഹനങ്ങളുടെ നികുതി ഇളവുകള്‍, നികുതി ഒഴിവാക്കല്‍, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍, കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീണ്ടും ടെസ്റ്റ് നടത്താതെ പുതുക്കി നല്‍കല്‍, റ വന്യു റിക്കവറി നടപിടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.


പ്രഥമ വിവര റിപ്പോര്‍ട്ടിട്ട് കേസെടുത്ത സാഹചര്യത്തില്‍ ആര്‍ടിഒ ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. മാര്‍ച്ച് രണ്ടിന് ചേര്‍ത്തല ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥതല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ തുടര്‍നടപടികളുണ്ടായില്ലെന്നാണ് വിവരം. തുടര്‍ന്നാണ് ചേര്‍ത്തല ജോയിന്‍റ് ആര്‍ടിഒ ഓഫീസില്‍ ഒരു എംവിഐയെ ചുമതലപ്പെടുത്തി വിവരശേഖരണം നടത്തിയത്.

എംവിഐ ശേഖരിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് ഇടപെടലിലേക്കെത്തിയത്. ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളുമാണ് ചേര്‍ത്തലയില്‍ നടന്നതെന്നും ഇതില്‍ ശക്തമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.