ആരോപണം അടിസ്ഥാന രഹിതം: ക്ഷേമനിധി ബോർഡ് ചെയര്മാന്
1592159
Wednesday, September 17, 2025 3:40 AM IST
പത്തനംതിട്ട: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം നടക്കുന്നതായി ചെയര്മാന് സി. കെ. ഹരികൃഷ്ണൻ. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ച 553.2 കോടി രൂപ കാണാനില്ല എന്ന വാര്‍ത്ത അസത്യമാണെന്ന് ചെയര്മാന് അറിയിച്ചു. 2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേത്. 2005 ല്‍ ഭേദഗതിപദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമായിരുന്നു അംഗങ്ങൾ.
ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2010 ല്‍ പദ്ധതി പരിഷ്ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019 നവംബറിനു ശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയാക്കി ഉയര്‍ത്തിയത്. 2019 നുശേഷം അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം പേരും എന്ന വസ്തുത മറച്ചുവച്ച് 2005 മുതല്‍ അന്ന് നിലവിലില്ലാതിരുന്ന 60 രൂപ വീതം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടച്ചുവെന്നും ഭീമമായ തുക കാണുന്നില്ലെന്നും പ്രചരിപ്പിക്കുന്നത് ക്ഷേമനിധി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്താനാണ്.
കൃത്യമായി പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്തുന്ന ഇത്തരം അസത്യപ്രചാരണങ്ങള്‍ തിരിച്ചറിയണം. നിലവില്‍ 12 ലക്ഷത്തിലധികം തൊഴിലാളികള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 34428 തൊഴിലാളികള്‍ പുതിയ അംഗങ്ങളായി എന്നും ചെയര്മാന് വ്യക്തമാക്കി.