തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവദേശത്തിലെ പുരാതന ദേവാലയമായ കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നാളെ പരുമല പള്ളിയിൽ നവതി മഹാസംഗമം നടക്കും.
കുവൈറ്റിന്റെ മണ്ണിൽ 1934ൽ കുവൈറ്റ് ഓയിൽ കമ്പനി സ്ഥാപിതമായ അതേവർഷം തന്നെ അഹമ്മദി പ്രദേശത്തെ മലയാളി ക്രിസ്ത്യൻ സമൂഹം ഒത്തുചേർന്ന് ഒരു പൊതു പ്രാർഥനാസംഘം രൂപികരിച്ചു. ഈ പ്രാർഥനാ കൂട്ടായ്മയാണ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ അടിത്തറ.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 2023 ഡിസംബർ 21ന് അഹ്മദി, സെന്റ് പോള്‍സ് പള്ളിയില്‍ നടന്നിരുന്നു.
നവതി വർഷത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ലക്ഷം രൂപ ചെലവിൽ അഞ്ച് വീടുകളും, 30 ലക്ഷം രൂപ ചെലവിൽ ഏകദേശം 20 ഓളം നിർധനരായ വിദ്യാർഥികളുടെ ഉപരിപഠനത്തിനുള്ള സഹായങ്ങളും 20 ലക്ഷം രൂപാ ചെലവിൽ അഞ്ച് പേർക്ക് ഉപജീവന മാർഗത്തിനു സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും നൽകും.
നാളെ രാവിലെ പരുമല പള്ളിയിൽ വിശുദ്ധ കുർബാനയെ തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോസഫ് മാർ ദിവന്യാസിയോസ്, ഏബ്രഹാം മാർ സെറാഫിം, കൊടിക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മുൻ വികാരിമാർ, ഇടവക മുൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വികാരി ഫാ. പി.ജെ. ഏബ്രഹാം, സെക്രട്ടറി ജോജി ജോൺ, പോൾ വർഗീസ്, നൈനാൻ ചെറിയാൻ, ബാബു പുന്നൂസ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.