പത്തനംതിട്ട: ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ, വീട്ടിലെ മൃഗങ്ങളെ കൊന്നുതിന്നുന്ന പുലിയും കടുവയും, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയും കുരങ്ങും. ഇവയെല്ലാം കൂടി മലയോര ജനതയുടെ സ്വൈരജീവിതം തകർക്കുകയാണ്. കോന്നി, റാന്നി വനം ഡിവിഷനുകളിലെ മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.
എന്തെങ്കിലും ദുരിതം അനുഭവിക്കാത്ത ഒരു കുടുംബവും മലയോരത്ത് ഉണ്ടാവില്ല. അത്രയധികം വന്യമൃഗങ്ങൾ കാടിറങ്ങിക്കഴിഞ്ഞു. എന്നിട്ടും പ്രതിരോധമൊരുക്കൻ കഴിയുന്നില്ല. സോളാർ വേലിയും കിടങ്ങുകളും മാത്രമാണ് വനംവകുപ്പ് സ്വീകരിക്കുന്ന മാർഗങ്ങൾ. എന്നാൽ ഇതുകൊണ്ട് മാത്രം മൃഗങ്ങളെ തുരത്താൻ കഴിയില്ലെന്നാണ് കഴിഞ്ഞ കാലസംഭവങ്ങൾ തെളിയിക്കുന്നത്.
ദുരിതം ഏറുന്നു
റാന്നി, കോന്നി വനമേഖലയുടെ വിവിധ പ്രദേശങ്ങളിൽ സമീപകാലത്ത് കാട്ടുമൃഗശല്യം അതിരൂക്ഷമായിരിക്കുകയാണ്. സീതത്തോട്, ചിറ്റാർ, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, കോന്നി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട് ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ ഇവയുടെ ശല്യം ഏറിവരികയാണ്. ആളുകൾക്ക് സന്ധ്യകഴിഞ്ഞാൽ പുറത്തേക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ് പലയിടത്തും.
കടുവയുടെയും പുലിയുടെയും സാന്നിധ്യമാണ് ഏറെ ഭയപ്പെടുത്തുന്നത്. കാടുവിട്ടിറങ്ങിയ ഇവ തിരികെ പോകാതെ നാട്ടിൻപുറങ്ങളിൽത്തന്നെ തങ്ങുന്നതായാണ് സൂചന. വളർത്തുമൃഗങ്ങളുമായി ഉപജീവനം നടത്തിവന്നവർക്കു സമീപകാലത്തുണ്ടായ നഷ്ടം ഏറെയാണ്. ആളുകളുടെ ഭീതി വർധിക്കുന്പോഴും വനംവകുപ്പ് ഇടപെടലുകൾ കാര്യക്ഷമമമല്ലെന്ന ആക്ഷേപമാണുള്ളത്. കാട്ടാനകളാകട്ടെ വനാതിർത്തിവിട്ട് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങി.
സോളാർ വേലി തകർത്ത് ആനക്കൂട്ടം
ജില്ലയിൽ കോന്നി, റാന്നി വനംഡിവിഷനുകളിലെ വനാതിർത്തികളിലും തേക്ക് പ്ലാന്റേഷന് ചുറ്റുമാണ് സോളാർ വേലികൾ സ്ഥാപിച്ചിരിക്കുന്നത്. കോന്നി വനം ഡിവിഷനിൽ 63 കിലോമീറ്ററും റാന്നിയിൽ 52 കിലോമീറ്ററുമാണ് വനംവകുപ്പ് സോളാർ വേലികൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ പലയിടത്തും തകർന്നു കിടക്കുകയാണ്.
ആന ചവിട്ടിക്കളയുന്നതു കൂടാതെ വൃക്ഷങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുവീണും വേലി തകരുന്നത് സ്വാഭാവികമാണ്. പലയിടത്തും വേലികളുടെ ബാറ്ററി ചാർജ് തീർന്ന് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചിലയിടത്ത് വനസംരക്ഷണ സമിതികൾ ബാറ്ററി ചാർജ് ചെയ്യാറുണ്ട്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സോളാർ വേലികൾ ദ്രവിച്ചു പോകുന്നുമുണ്ട്.
2018 മുതൽ 2022 വരെയുള്ള കാലയളവിലാണ് സോളാർ വേലി സ്ഥാപിച്ചത്. ഈ വേലികൾ കടന്നാണ് വന്യമൃഗങ്ങൾ നാട്ടിലെത്തുന്നത്. കിടങ്ങുകളാണ് മറ്റൊരു പ്രതിരോധം. കിടങ്ങുകൾ കുഴിക്കാൻ വലിയ ചെലവായതിനാൽ വനംവകുപ്പ് അതിന് മുതിരാറില്ല. ചിലയിടങ്ങളിൽ പാറ ഉള്ളതിനാൽ കിടങ്ങുകൾ കുഴിക്കാനുമാകുന്നില്ല.
ആവാസ വ്യവസ്ഥയിലെ തകരാറ്
കാട്ടിലെ ആവാസ വ്യവസ്ഥയിലുണ്ടായ തകരാറാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. കാട്ടിൽ ഭക്ഷണ ലഭ്യതയിലുണ്ടായ കുറവാണ് പ്രധാന കാരണം. കാട്ടുപന്നി നാടിറങ്ങിയതോടെ ഇവയെ ഭക്ഷണമാക്കിയിരുന്ന വന്യമൃഗങ്ങളും പുറത്തേക്കു വന്നുതുടങ്ങി. വർഷങ്ങൾക്കു മുന്പേ കാട്ടുപന്നിയുടെ ശല്യം നാട്ടിലുണ്ട്. വനമേഖലയിൽനിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്ക് ഇവ എത്തിയിട്ടുണ്ട്. കാടിറങ്ങിയ കാട്ടുപന്നി ഇപ്പോൾ നാട്ടിൽ പെറ്റുപെരുകിയിരിക്കുകയാണ്.
കൃഷിയിടങ്ങൾ പലയിടത്തും തരിശായി കിടക്കുന്നതോടെ ഇവയ്ക്ക് വസിക്കാനിടവുമായി. കാട്ടിൽ ഫലവൃക്ഷങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ആന പോലെയുള്ള മൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. വനാതിർത്തി വിട്ട് ഇവ സഞ്ചരിച്ചു തുടങ്ങി.
കാടിറങ്ങുന്ന കടുവയും പുലിയും തിരികെ പോകാത്ത സ്ഥിതിയുണ്ട്. റബർതോട്ടങ്ങൾ ടാപ്പിംഗ് നിലച്ച് കാടുകയറിയതോടെ കുറ്റിക്കാടുകൾ വന്യമൃഗങ്ങൾക്ക് താവളമായിട്ടുണ്ട്. കുരങ്ങ്, കുറുനരി, മയിൽ, കാട്ടുകോഴി, മലയണ്ണാൻ, കാട്ടുപോത്ത് ഇവയെല്ലാം ഇന്ന് നാട്ടിൻപുറങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്.