ജല അഥോറിറ്റി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്; ഇന്ന് ധര്‍ണ
Thursday, July 4, 2024 5:22 AM IST
പെരിന്തല്‍മണ്ണ: 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യമുള്ളതും പതിനൊന്നാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്തതുമായ പെന്‍ഷന്‍ പരിഷ്കരണം അര്‍ഹതപ്പെട്ട സര്‍വ മേഖലയില്‍ നടപ്പാക്കിയിട്ടും സേവനമേഖലയായ ജല അഥോറിറ്റിയില്‍ നിന്നു വിരമിച്ചവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ടായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു പ്രക്ഷോഭം നടത്തും.

ജല അഥോറിറ്റിയിലെ പെന്‍ഷന്‍ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര റിലേ സത്യഗ്രഹം 108 ദിവസം പിന്നിട്ടപ്പോള്‍ ഫെബ്രുവരി 21ന് ജലവിഭവ വകുപ്പ് മന്ത്രിയും 28ന് ജല, ധന മന്ത്രിമാര്‍ സംയുക്തമായും സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കാമെന്നും അനിശ്ചിതകാല സത്യഗ്രഹ സമരം അവസാനിപ്പിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് ജൂണ്‍ 12ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പെന്‍ഷന്‍ പരിഷ്കരണം ചര്‍ച്ച ചെയ്തുവെങ്കിലും തീരുമാനമായില്ല.

ഈ സാഹചര്യത്തില്‍ ജല അഥോറിറ്റി കേന്ദ്ര കാര്യാലയത്തിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്നു പ്രതിഷേധ പ്രകടനം നടത്തും. 11 മുതല്‍ അനിശ്ചിതകാല റിലേ നിരാഹാരം പുനരാരംഭിക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.