വിഴിഞ്ഞം തുറമുഖപദ്ധതി: സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയാറാകണം: മോണ്‍. യൂജിൻ എച്ച്. പെരേര
1429671
Sunday, June 16, 2024 6:42 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി മൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായുണ്ടായ പാരിസ്ഥിതിക ആഘാതങ്ങൾ ചർച്ച ചെയ്യണം. മത്സ്യത്തൊഴിലാളികളുടെ വീടും തീരവും നഷ്ടമായി. പണിയെടുക്കാൻ സാധിക്കാതെ പട്ടിണിയിലായ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരാണ്.
വീണ്ടും ഡ്രഡ്ജിംഗും പുലിമുട്ടിന്റെ നീളം കൂട്ടലും മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വലുതായിരിക്കും. അതിനാൽ തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെ സംബന്ധിച്ച് ചർച്ച നടത്താൻ സർക്കാർ തയാറാകണം. പഠന റിപ്പോർട്ടുകൾ മലയാളീകരിച്ച് തൊഴിലാളികൾക്കു നൽകണം.
ഈ മാസം 19 ന് നടത്തുന്ന പബ്ലിക് ഹിയറിംഗ് മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തീരശോഷണം പഠിച്ച കുഡാല കമ്മിറ്റി റിപ്പോർട്ടും, ഫിഷിംഗ് ഹാർബർ കവാടത്തിലെ അപകടാവസ്ഥ, മുതലപ്പൊഴി പ്രശ്നം തുടങ്ങിയവ പഠിച്ച റിപ്പോർട്ടുകളും പുറത്തിറക്കുക, ഈ റിപ്പോർട്ടുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് തൊഴിലാളികൾക്കു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഡോ. കെ.വി. തോമസ്, എ.ജെ. വിജയൻ, ഡോ. കെ.ജി. താര, ഡോ. മേരി ജോർജ്, ഡോ. ഐറീസ് കൊയ്ലോ, ജാക്സണ് പൊള്ളയിൽ, സിസ്റ്റർ മേഴ്സി മാത്യൂ, ആന്‍േറാ ഏലിയാസ്, വലേര്യൻ ഐസക്, ജനറ്റ് ക്ലീറ്റസ്, ലിമാ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.