നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സി ടിസ്കാന്‍ ഉദ്ഘാടനം ഇന്ന് നടത്തും. മൂന്നു കോടി രൂപ ചെലവഴിച്ച് വാങ്ങിയ ആധുനിക മെഷീനാണ് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്നത്. പുറത്ത് ആറായിരത്തോളം രൂപ ചെലവു വരുന്ന സിടി ആന്‍ജിയോഗ്രാഫി (ബ്രെയിന്‍ നെക്ക്) പരിശോധനയ്ക്ക് നാമമാത്രമായ തുക മാത്രമെ ജനറൽ ആശുപത്രി എച്ച്എല്‍എല്ലില്‍ ഈടാക്കുന്നുള്ളൂ.
പെരിഫറല്‍ ആന്‍ജിയോഗ്രാം സിടിക്കും റീനല്‍ ആന്‍ജിയോഗ്രാം സിടിക്കും യൂറോഗ്രാമം സി ടി ക്കും സ്വകാര്യ ലാബുകളില്‍ ആറായിരം രൂപയോളം ഒടുക്കേണ്ടി വരുന്പോള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നാലായിരം രൂപയ്ക്ക് ഈ പരിശോധന സാധ്യമാകും. പതിനേഴോളം സിടി സ്കാന്‍ ടെസ്റ്റുകള്‍ ആശുപത്രിയിലെ എച്ച് എല്‍ എല്‍ ലൈഫ് കെയറില്‍ ഒരുക്കിയിട്ടുണ്ട്.
സിടി സ്കാന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ആന്റണി രാജു ഇന്ന് രാവിലെ പത്തിന് നിര്‍വഹിക്കും. ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കൗണ്ടറും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നഗരസഭ ചെയര്മാന് പി.കെ. രാജ്മോഹനന്, അഡ്വ. എ. ഷൈലജാ ബീഗം, എച്ച്എല്‍എല്‍ ചെയര്മാന് ബെജി ജോര്‍ജ്, ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ ശ്രീജിത്ത് , ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. സുനിത, വി.ആര് സലൂജ, എം. ജലീല്‍, വിളപ്പില്‍ രാധാകൃഷ്ണന്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് ബിനു, സൂര്യ എസ്. പ്രേം, അഡ്വ. വിനോദ് കോട്ടുകാല്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിന് തുടങ്ങിയവർ പങ്കെടുക്കും.