തിരുവനന്തപുരം: ഉറ്റവരും ഉടയവരും അനാഥരാക്കിയ കുരുന്നുകൾക്ക് കരുതലിന്റെ നിറവേകി രാജ്യത്തിനു തന്നെ മാതൃകയാകുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതി. അനാഥത്വത്തിൽ നിന്നു സനാഥത്വത്തിന്റെ വസന്തത്തിലേക്ക് കുരുന്നുകളെ ഏറ്റെടുത്ത് അവരുടെ പരിചരണത്തിനുവേണ്ടി ഓടി നടക്കുന്ന നിരവധി പോറ്റമമ്മാരടങ്ങിയ അമ്മത്തേട്ടിലിന് ഇന്ന് 22 വയസ് തികയുകയാണ്. 2001 ൽ ഉണ്ടായ അസാധാരണമായ ചില സംഭവങ്ങളാണ് അമ്മത്തൊട്ടിൽ എന്ന ആശയത്തിലേക്ക് സമിതിയെ എത്തിക്കുന്നത്.
തിരുവനന്തപുരം എസ്എടി ആശുപത്രി പരിസരത്ത് കുഞ്ഞിനെ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ ഉപേക്ഷിച്ചു പോകുകയും, കുഞ്ഞിന് തെരുവ് നായ്ക്കളുടെ അക്രമം ഏൽക്കുകയും ചെയ്ത സംഭവം കേരളത്തിൽ ചർച്ചയായിരുന്നു. പിന്നീട് പലയിടങ്ങളിലായി ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ പതിവായി. ഇപ്രകാരം ഉപേക്ഷിക്കുന്ന കുരുന്നുകളെ സ്വീകരിക്കാനാണ് 2002 നവംബർ 14-ന് തിരുവനന്തപുരം സമിതി ആസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
സംസ്ഥാനത്ത് കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെ അമ്മത്തൊട്ടിലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയോടെ ഹൈടെക് ആക്കി മാറ്റി.
തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം 598 കുട്ടികളെയാണ് ഇതുവരെ ലഭിച്ചത്. പോറ്റമ്മമാരുടെ സ്നേഹവാത്സല്യത്തണലിൽ വളർന്ന 67 കുരുന്നുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സമിതിയുടെ വിവിധ ദത്തെടുക്കൽ കേന്ദ്രങ്ങളിൽനിന്നും പുതിയ മാതാപിതാക്കളുടെ കൈപിടിച്ചു പടിയിറങ്ങിയത്.
കുട്ടികൾക്കു പേരിടുന്നതിലെ വ്യത്യസ്തത
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികൾക്കു പേരിടുന്നതിലും സമിതി വ്യത്യസ്തത പുലർത്തി വരുന്നു. ആദ്യമായി ലഭിച്ച കുട്ടിക്ക് പ്രഥമ എന്നും നൂറാമത്തെ കുട്ടിക്ക് ശതശ്രീ എന്നും സമിതി പേരിട്ടിരുന്നു. പുതിയ ഭരണ സമിതി വന്നതിനു ശേഷം 12 കുട്ടികളാണ് അമ്മത്തൊട്ടിലിൽ അതിഥികളായെത്തിയത്. പ്രകൃതി, വേനൽ, അറിവ്, ജവഹർ, പ്രഖ്യാൻചന്ദ്ര, ജോനാഥൻ, ഇന്ത്യ, ഗഗൻ, നർഗീസ്, കേരളീയ, മാനവ്, മാനവി എന്നിങ്ങനെ നീളുന്നു പേരുകൾ.
കേരളം മാതൃക: ജി.എൽ. അരുണ്‍ ഗോപി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയും അതിനു കീഴിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലും രാജ്യത്തിനു മാതൃകയാണെന്നു സംസ്ഥാന ശിശുക്ഷേമ ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ ഗോപി.
കുട്ടികളുടെ അവകാശങ്ങൾ നടപ്പിലാക്കാൻ സമിതി ധ്രുതഗതിയിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം ഇവയിലെല്ലാം വലിയ ശ്രദ്ധയാണ് കേന്ദ്രീകരിക്കുന്നതെന്നും ജി.എൽ. അരുണ്‍ ഗോപി പറഞ്ഞു.