തിരുവനന്തപുരം: വാനോളമുയരത്തിൽ കൊട്ടിക്കയറിയ ആവേശത്തോടെ ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണത്തിന് വർണശബളമായ പരിസമാപ്തി. തെരഞ്ഞെടുപ്പിനു മുന്‍പുള്ള ശക്തിപ്രകടനമായി മാറിയ കൊട്ടിക്കലാശത്തിൽ ശബ്ദ, വർണ, മേള ഘോഷത്തോടെ മുന്നണികൾ തെരുവുകളിൽ നിരന്നു.
നേതാക്കളും അണികളും ഒന്നായി ആഘോഷത്തിമിർപ്പിലായ കൊട്ടിക്കലാശത്തിൽ തികഞ്ഞ മത്സരവീര്യത്തോടെ പാർട്ടിപ്പതാകകൾ വാനിലുയർന്നു. ഉയർന്നു പറന്ന കൊടികളെ സാക്ഷിയാക്കി ആകാശത്തേക്ക് മുഷ്ടി ചുരുട്ടി പ്രകന്പനം കൊള്ളിക്കുമാറുള്ള മുദ്രാവാക്യം വിളികൾ, പാർട്ടിപ്പതാകകളുടെ നിറത്തിലുള്ള ബലൂണുകളുടെ സഞ്ചയം ആകാശത്തുയർന്നു പറന്നു.
സ്ഥാനാർഥിയുടെ മുഖവും പാർട്ടി ചിഹ്നവും മുദ്രണം ചെയ്ത ടീഷർട്ടുകളും തൊപ്പിയുമണിഞ്ഞ് പ്രചാരണ ഗാനത്തിനൊപ്പം പ്രവർത്തകർ തെരുവിൽ നൃത്തം ചവിട്ടി. കത്തുന്ന ചൂടിനെയും കൊട്ടിക്കലാശം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പെയ്ത മഴയിലും കൂസാതെ തലസ്ഥാന നഗരത്തിൽ പ്രവർത്തകരുടെ ആവേശം നീണ്ടു.
പോരാട്ടച്ചൂട് കുതിച്ചുയർന്ന തിരുവനന്തപുരം മണ്ഡലത്തിലെ പോരാട്ടത്തിന്റെ മുഴുവൻ ആവേശവും ഉൾക്കൊള്ളുന്നതായിരുന്നു പേരൂർക്കട ജംഗ്ഷൻ കേന്ദ്രീകരിച്ചു നടന്ന കൊട്ടിക്കലാശം. മൂന്നിടങ്ങളിലായി കൂട്ടം ചേർന്ന പ്രവർത്തകർക്കൊപ്പം മൂന്ന് സ്ഥാനാർഥികളും മുന്നണി നേതാക്കളും അണിനിരന്നതോടെ കൊട്ടിക്കലാശം ജനാധിപത്യത്തിന്റെ ഉത്സവാഘോഷമായി.
സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങളും കൊട്ടിക്കലാശത്തിനായി കൊണ്ടുവന്ന ക്രെയിനുകളും ആവേശമുയർത്തി അണികളും തടിച്ചുകൂടിയതോടെ ഇന്നലെ ഉച്ചകഴിഞ്ഞതു മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ അവരുടെ കരുത്തും പ്രവർത്തക ശേഷിയും കാട്ടാനുള്ള അവസരമായി കൊട്ടിക്കലാശത്തെ കണ്ടതോടെ ആവേശം കൊട്ടിക്കയറി. ജംഗ്ഷനിലെ കെട്ടിടങ്ങൾക്കും പരസ്യപ്പലകകൾക്കും മുകളിൽ പാർട്ടിപ്പതാകകളും സ്ഥാനാർഥിമാരുടെ കട്ടൗട്ടുകളും വർണ ബലൂണുകളും രാവിലെ തന്നെ ഉയർന്നിരുന്നു.
പാർട്ടിക്കൊടികളാലും പതാകകളാലും വർണക്കടലാസുകളാലും അലങ്കരിച്ച ജംഗ്ഷനിലേക്ക് ഉച്ചയ്ക്കു രണ്ടോടെ പാർട്ടിക്കൊടിയുമായി വാഹനങ്ങളിൽ പ്രവർത്തകർ എത്തിത്തുടങ്ങി. മൂന്നു മുന്നണികൾക്കുമായി ജംഗ്ഷനിൽ പ്രത്യേകം സജ്ജീകരിച്ച ഇടത്തായി പ്രവർത്തകരും പ്രചാരണ വാഹനങ്ങളും തന്പടിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണത്തിനായി പോയിരുന്ന അനൗണ്‍സ് മെന്റ് വാഹനങ്ങൾ കൂടി എത്തിയതോടെ ജംഗ്ഷൻ ശബ്ദായമാനമായി.
ബാൻഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയുമായി വിവിധ മണ്ഡലം, ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ എത്തിയതോടെ മൂന്നുമണിയോടെ പേരൂർക്കട ജനസാഗരമായി. പിന്നെ തികഞ്ഞ മത്സരവീര്യത്തോടെ ശക്തിപ്രകടനം.
ബാൻഡ് വാദ്യവും ചെണ്ടയും കേരളീയ കലാരൂപങ്ങളും പ്രചാരണ ഗാനങ്ങളും ഉച്ചഭാഷിണി അനൗണ്‍സ് മെന്റുമായി തികഞ്ഞ ശബ്ദഘോഷം. പ്രചാരണ വാഹനങ്ങൾക്കു മുകളിൽ കയറിനിന്നു കൊടികൾ വീശിയും മുദ്രാവാക്യം വിളിച്ചും വാദ്യമേളങ്ങൾക്കൊപ്പം ചുവടുവച്ചും പ്രവർത്തകർ ആവേശക്കൊടുമുടിയിലായി.
പിന്നീടുള്ള മൂന്നുമണിക്കൂർ നേരം ആ താളം കൊട്ടിക്കയറിയതല്ലാതെ താഴേക്കു പോയില്ല. ഒരേ താളം, ഒരേ വേഗം, ഒരേ മത്സരവീര്യം. മുന്നണികളുടെ ഘടകകക്ഷികളുടെയും പോഷക സംഘടനകളുടേയും പതാകകളുമായും സ്ഥാനാർഥിയുടെ മുഖംമൂടിയണിഞ്ഞും പ്രവർത്തകർ എത്തിയിരുന്നു. ചെറുപ്പക്കാരുടെ സാന്നിധ്യവും പങ്കാളിത്തവുമാണ് ഇത്തവണ അത്യധികം ആവേശം വിതച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും കൊട്ടിക്കലാശത്തിനു മാറ്റുകൂട്ടി. യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റിൽ നിന്നുകൊണ്ട് വാനിലേക്കുയർന്നു. അവിടെനിന്ന് ഇരുവരും അണികളെ അഭിവാദ്യം ചെയ്തപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രത്യേകം തയാറാക്കിയ സ്റ്റേജിൽ നിന്നു കൊണ്ടാണ് പ്രവർത്തകരുടെ ആവേശത്തിൽ പങ്കുചേർന്നത്.
ചെണ്ടമേളം, ബാന്റുമേളം, വെടിക്കെട്ട്, പൂക്കാവടി, ബൈക്ക് റാലി എന്നിവയുടെ അകന്പടിയോടെയാണ് വിവിധ സ്ഥലത്തെ പര്യടനത്തിനുശേഷം സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിനായി പേരൂർക്കടയിലെത്തിച്ചേർന്നത്. വൈകുന്നേരം നാലോടെ ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനാണ് ആദ്യമെത്തിയത്. വി.കെ. പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, മുൻ നിയമസഭ സ്പീക്കർ, എം. വിജയകുമാർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവരും പന്ന്യൻ രവീന്ദ്രനൊപ്പമുണ്ടായിരുന്നു.
തൊട്ടുപിന്നാലെ ഡോ. ശശി തരൂരും അതിനുശേഷം രാജീവ് ചന്ദ്രശേഖറും സ്ഥലത്തെത്തി. പ്രവർത്തകരുടെ ആവേശത്തിനൊപ്പം പങ്കുചേർന്ന ഡോ. തരൂർ ക്രെയിനിലേറി ഉയർന്നു മാനത്തുനിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും ശശി തരൂരിനൊപ്പം ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റിൽ കയറിനിന്നു പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
പിന്നാലെ എത്തിയ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജുവും മകൻ വേദും ഒപ്പമുണ്ടായിരുന്നു. മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരും കലാശക്കൊട്ടിൽ പ്രവർത്തകർക്കൊപ്പം പങ്കുചേർന്നു.
സ്ഥാനാർഥിക്കൊപ്പം ക്രെയിനിലെ ബക്കറ്റിൽ കയറിനിന്ന ബിജെപി ജില്ലാ സെക്രട്ടറി വി.വി. രാജേഷ് രാജീവ് ചന്ദ്രശേഖറിന്റെ ഫ്ളക്സിൽ പാലഭിഷേകം നടത്തിയാണ് ആവേശം പ്രകടിപ്പിച്ചത്.
പാപ്പനംകോട് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചെരിപ്പേറ്
നേമം: പാപ്പനംകോട് ജംഗ്ഷനില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ ബിജെപി - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെരിപ്പും കല്ലുമെറിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വൈകീട്ട് നാലരയോടെ കൊട്ടിക്കലാശം ആരംഭിച്ചതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും റോഡിന് ഇരുവശത്തുമായി തടിച്ചുകൂടി.
മഴയത്തും ആവേശം ചോരാതെ ഇരുപാര്‍ട്ടിക്കാരും കൊടി പാറിച്ച് മുദ്രവാക്യം വിളിച്ചു. പരസ്പരം പോര്‍വിളി തുടങ്ങിയതോടെ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ചെരിപ്പുകളും കല്ലുകളും മാങ്ങയും വലിച്ചെറിഞ്ഞത് പത്ത് മിനിറ്റോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ പോലീസ് ഇടപ്പെട്ട് ഇരുപാര്ട്ടിക്കാരെയും ലാത്തി വീശി ഓടിച്ചു.
ഇരു പാര്ട്ടികളിലുപ്പെട്ട ചില പ്രവര്‍ത്തകര്‍ക്ക് നിസാരമായി പരിക്കേറ്റു. റോഡു നിറഞ്ഞു കൊട്ടി കലാശം ആരംഭിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ഗതാഗതകുരുക്കിനിടെ പാപ്പനംകോടുച്ച് കെഎസ്ആര്‍ടിസി ബസിനുമുകളില്‍ കയറിയും പ്രവര്‍ത്തകര്‍ കൊടിവീശി. യുഡിഎഫ് പ്രവര്‍ത്തകര്‍ കരമനയിലാണ് പ്രകടനം നടത്തിയത്. ദേശീയപാതയില്‍ പ്രാവച്ചമ്പലത്തും കല്ലിയൂര്‍, ഊക്കോട് എന്നിവിടങ്ങളിലും കൊട്ടികലാശം നടന്നു.
ആര്യനാട്ട് സംഘർഷം
നെടുമങ്ങാട് : കലാശക്കൊട്ടിനിടെ ആര്യനാട്ട് എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ലാത്തി വീശി. കോൺഗ്രസ് പ്രവർത്തകൻ അയ്യൻകാലാമഠം സ്വദേശി അരുണിനു പരുക്കേറ്റു.
വൈകുന്നേരം മൂന്നോടെ മൂന്നു മുന്നണികളുടെയും പ്രചാരണ വാഹനങ്ങൾ ആര്യനാട് പാലം ജംഗ്ഷനിലെത്തി. ഇതിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളലുമുണ്ടായി. എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിലും ചില്ല പ്രശ്ന ങ്ങളുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് പരിഹരിച്ചു.
പിന്നാലെയാണ് എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനം പോസ്റ്റ് ഓഫിസ് ജംഗ്ഷനിനിലേക്ക് പോയത്. ഈ റോഡ് യുഡിഎഫിന് അനുമതി നൽകിയ സ്ഥലമായി രുന്നു. ഇതാണ് പ്രശ്നമായത്.