ഗുരുവായൂർ: നഗരസഭയിൽ കൂട്ടിച്ചേർക്കപ്പെട്ട പൂക്കോട്, തൈക്കാട് പ്രദേശങ്ങളെ ഉൾപ്പെടുത്തി വിശാല ഗുരുവായൂരിന്റെ മാസ്റ്റർ പ്ലാൻ നിലവിൽ വന്നു. 2039 വരെയുള്ള മാസ്റ്റർ പ്ലാനാണ് നിലവിൽ വന്നത്.
വിവിധ പ്രദേശങ്ങളെ പ്രത്യേക സോണുകളായി ഉൾപ്പെടുത്തിയാണ് വികസനങ്ങൾ നടപ്പിലാക്കുന്നത്. മാസ്റ്റർ പ്ലാൻ പ്രകാരമാണ് ഇനി നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നഗരസഭയുടെ അനുമതി ലഭിക്കുക. ഗുരുവായൂരിലെ ജനവിഭാഗങ്ങളെയും ഇവിടെയെത്തുന്ന തീർഥാടകരേയും മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളത്.
ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന ഇന്നർ റിംഗ് റോഡിനുള്ളിൽ ടെമ്പിൾ കോർ സോണാണ്. ഇവിടെ ഗുരുവായൂർ ദേവസ്വത്തിനു മാത്രമേ നിർമാണങ്ങൾ നടത്താൻ അനുമതിലഭിക്കുകയുള്ളൂ. ഇന്നർ റിംഗ് റോഡിന് പുറത്ത് ഔട്ടർ റിംഗ് റോഡ് വരെയുള്ള പ്രദേശം പിൽഗ്രിം ആക്ടിവിറ്റി സോണാണ്. ഇവിടെ നിർമാണങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാകും. വലിയ ഉയരം കൂടിയ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി ലഭിക്കില്ല.
റസിഡൻഷ്യൽ യൂസ് സോൺ, അഗ്രികൾച്ചറൽ സോൺ തുടങ്ങിയ സോണുകൾ തിരിച്ച് വികസനങ്ങൾ നടപ്പിലാക്കും. തീർഥാടക ടൂറിസം, ഫാംടൂറിസം, റിവർ ടൂറിസം തുടങ്ങിയ പദ്ധതികൾ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം, മാലിന്യസംസ്കരണം, പശ്ചാത്തല സൗകര്യം, കൃഷി, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ, വ്യവസായം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ചക്കംകണ്ടെത്ത് ഹെലിപ്പാഡും റിവർ ടൂറിസവും വരും. വലിയ തോടിന്റെ സംരക്ഷണം ഉറപ്പാക്കും. മമ്മിയൂരിൽ ഫ്ലൈ ഓവർ, പടിഞ്ഞാറെ നട ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ ബസ് സ്റ്റാൻഡ്, ടൂറിസ്റ്റ് ബസ് പാർക്കിംഗ് കേന്ദ്രം, മിനിമാർക്കറ്റുകൾ എന്നിവ മാസ്റ്റർ പ്ലാനിലുണ്ട്.
ഫുട്പാത്തിനോടുചേർന്ന് സൈക്കിൾ ട്രാക്ക്, കൂടുതൽ പാർക്കുകൾ, കളിസ്ഥലങ്ങൾ, വയോജനങ്ങൾക്ക് ആവശ്യമായ ഇടങ്ങൾ എന്നിവയും പദ്ധതികളിലുണ്ട്. നഗരസഭയിലെ ചെറിയ റോഡുകൾ എട്ടു മുതൽ 23 മീറ്റർ വരെ വീതികൂട്ടാനുള്ള നിർദേശവും മാസ്റ്റർ പ്ലാനിലുണ്ട്.