തൃശൂർ: മിത്തുകളെ വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും യാഥാർഥ്യമാണെന്നു വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഏതാനും വർഷങ്ങളായി രാജ്യത്തു നടക്കുന്നതെന്നു മന്ത്രി ഡോ. ആർ. ബിന്ദു.
ശാസ്ത്രത്തെ മിത്തുകളാക്കി വ്യാഖ്യാനിക്കുന്ന രീതി വർധിച്ചുവരികയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ഭീഷണിയാക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്കു കാര്യങ്ങൾ എത്തി. സംവാദങ്ങൾ സൃഷ്ടിക്കുന്നതിനുപകരം വിവാദം സൃഷ്ടിക്കാനാണ് മാധ്യമപ്രവർത്തകർ പുതിയ കാലഘട്ടത്തിൽ ശ്രമിക്കുന്നതെന്നും അതു തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സഹൃദയസദസിന്റെ ആഭിമുഖ്യത്തിൽ "മിത്തുകളിലെ ദൈവങ്ങൾ’ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദീപിക തൃശൂർ ബ്യൂറോ ചീഫായിരുന്ന ഫ്രാങ്കോ ലൂയിസ് രചിച്ച ’100 മിത്തുകൾ’ എന്ന പുരാണകഥാസമാഹാരഗ്രന്ഥം മന്ത്രി പ്രകാശനം ചെയ്തു. ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിൽ മുഖ്യാതിഥിയായിരുന്നു. പുസ്തകത്തിന്റെ കിൻഡൽ ഇ ബുക്ക് എഡിഷൻ അദ്ദേഹം പ്രകാശനം ചെയ്തു.
കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ ദീപിക മുൻ എക്സിക്യൂട്ടീവ് എഡിറ്ററും സീനിയർ ജേണലിസ്റ്റ്സ് ഫോറം തൃശൂർ ജില്ലാ പ്രസിഡന്റുമായ അലക്സാണ്ടർ സാം അധ്യക്ഷനായി. കവി പ്രഫ. വി.ജി. തന്പി പുസ്തകപരിചയം നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ആദ്യകോപ്പി ഏറ്റുവാങ്ങി.
സംവാദത്തിൽ കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, 24 ന്യൂസ് ചാനൽ എഡിറ്റർ പി.പി. ജയിംസ്, തൃശീവപേരൂർ എക്സ്പ്രസ് എഡിറ്റർ ഡേവിസ് കണ്ണനായ്ക്കൽ, ജീവൻ ടിവി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായ, മുതിർന്ന മാധ്യമപ്രവർത്തകൻ ജോയ് മണ്ണൂർ, സഹൃദയസദസ് ചെയർമാൻ സി.ആർ. രാജൻ, ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇൻ എഡിറ്റർ ഷാജി പദ്മനാഭൻ, എഴുത്തുകാരിയും അഭിനേത്രിയുമായ ജസീന്ത മോറിസ്, മനു ഫ്രാങ്കോ, വിനു മാത്യു എന്നിവർ പ്രസംഗിച്ചു.
മഹാഭാരതം, രാമായണം, ഭാഗവതം, പഞ്ചതന്ത്രം, വിക്രമാദിത്യകഥകൾ, വടക്കൻപാട്ട്, അറബിക്, ഗ്രീക്ക്, ബൈബിൾ, ഈസോപ്പ് എന്നീ പത്തു പുരാണേതിഹാസങ്ങളിൽനിന്നു തെരഞ്ഞെടുത്ത നൂറു കഥകളാണ് "100 മിത്തുകൾ’ എന്ന ഗ്രന്ഥത്തിലുള്ളത്. തൃശൂരിലെ ഈലിയ ബുക്സാണു പ്രസാധകർ.