വിലയിടിവിനെത്തുടര്‍ന്ന് റബര്‍ ഉത്പാദനത്തില്‍ കേരളത്തിന്റെ വിഹിതം രണ്ടു വര്‍ഷമായി കുത്തനെ ഇടിയുകയാണ്. ആകെ ഉത്പാദനത്തില്‍ 60 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. അഞ്ചു വര്‍ഷം മുമ്പു വരെ ഇത് 75 ശതമാനത്തിനു മുകളിലായിരുന്നു.
കേരളത്തില്‍ 35 ശതമാനം കര്‍ഷകരും നിലവില്‍ ലാറ്റക്സായി വില്‍ക്കുകയാണ്. 25 ശതമാനം കര്‍ഷകരും കപ്പ്ലംബാ (ചണ്ടിപ്പാല്)യും. ഈ സാഹചര്യത്തില്‍ ക്രീപ്പ്, ക്രംബ് ഫാക്ടറികളില്‍ ഒട്ടുപാല് വന്‍തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഒട്ടുപാല് വിലയും ഉയരുന്നില്ല. നിലവില്‍ ഒന്നേമുക്കാല്‍ ലക്ഷം ടണ്‍ ക്രംബ് റബറാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ക്രംബ് ചെറിയ വിലയ്ക്ക് ടയര്‍ വ്യവസായികള്‍ വാങ്ങുന്നതും ഷീറ്റ് വില ഉയരാത്തതിന് കാരണമായി. തനിയെ ടാപ്പിംഗ് നടത്തുന്ന ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് തുടരുന്നതിനാല്‍ മാര്‍ക്കറ്റില്‍ ഷീറ്റ് വരുന്നുണ്ട്.
9.5 ലക്ഷം ടണ്‍വരെ ഉയര്‍ന്ന റബര്‍ ഉത്പാദനം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 8.5 ലക്ഷത്തിലേക്ക് കുറഞ്ഞിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം ടണ്ണിലും താഴെയായിരിക്കും ഉത്പാദനം. വിയറ്റ്നാം, തായ്ലന്ഡ്, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കേ യും ഷീറ്റ് വില ഉയരുന്നില്ല.
ടയര്‍ കമ്പനികള്‍ പരിമിതമായി മാത്രം ഷീറ്റ് വാങ്ങുകയും ടയറിനുള്ള ഗണ്യഭാഗവും കോമ്പൗണ്ട്, ക്രംബ് റബര്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ഷീറ്റ് വില കാര്യമായി ഉയരാനിടയില്ല. വില ഉയര്‍ത്താത്തതില്‍ റബര്‍ ബോര്‍ഡിന്റെ നിഷേധ നിലപാടും വാണിജ്യമന്ത്രാലയത്തിന്റെ വ്യവസായ താത്പര്യവുമുണ്ട്.