ക്രിസ്മസ്-ന്യൂ ഇയർ ബയിംഗിന് ഏലം കയറ്റുമതിക്കാർ ഉത്സാഹിച്ചെങ്കിലും ഉത്പന്നവില മുന്നേറിയില്ല. ലേലത്തിൽ ചരക്കുനീക്കം നിയന്ത്രിച്ചാൽ നിരക്കു മെച്ചപ്പെടുത്താനാകുമെന്ന നിലപാടിലാണ് ചെറുകിട കർഷകർ. വൻകിട തോട്ടങ്ങളും ഇക്കാര്യത്തിൽ യോജിച്ചു നീങ്ങിയാൽ മുന്നിലുള്ള മൂന്നാഴ്ചകളിൽ വിലയുയരാം. വാരാന്ത്യം നടന്ന ലേലത്തിനു ശരാശരി ഇനങ്ങൾ കിലോ 1591 രൂപയിലും മികച്ചയിനങ്ങൾ 2151 രൂപയിലും കൈമാറി.
വിലയിടിക്കാൻ ശ്രമം ആഭ്യന്തര-വിദേശ വിപണികളിൽനിന്ന് ജാതിക്ക, ജാതിപത്രി എന്നിവയ്ക്ക് ആവശ്യമുയർന്നെങ്കിലും വിലയിൽ മാറ്റമില്ല. നടപ്പുവർഷം ജാതി ഉത്പാദനത്തിലെ വർധനയും നിരക്ക് ഉയർത്തുന്നതിൽനിന്ന് വ്യവസായികളെ പിന്തിരിപ്പിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ സാന്പത്തിക ഞെരുക്കത്തിന്റെ പേരിൽ വിലക്കയറ്റം തടഞ്ഞു.
മധ്യകേരളത്തിലെ ഒരു വിഭാഗം വാങ്ങലുകാർ പിന്നിട്ട ഏതാനും മാസങ്ങളായി വിലയിടിക്കാൻ സംഘടിതനീക്കം നടത്തുന്നുണ്ട്. ഈ നീക്കം അവസാനിപ്പിച്ചാൽ, കിലോ 225 രൂപയ്ക്കുമുകളിൽ പിടിച്ചുനിൽക്കാനാകുമെന്നാണു കാർഷികമേഖലയുടെ വിലയിരുത്തൽ. ഇതിനിടെ, വാങ്ങലുകാർ താഴ്ന്നറേഞ്ചിൽനിന്ന് പ്രാദേശികനിരക്ക് ഉയർത്താൻ അണിയറനീക്കം തുടങ്ങിയെന്നും ഒരു വിഭാഗം വ്യാപാരികൾ പറയുന്നു.
പുതിയ ജാതിക്ക സീസണിന് മാർച്ച് വരെ കാത്തിരിക്കണം. ജനുവരിയോടെ ഉത്പന്നവില ഉയർന്നുതുടങ്ങുമെന്നാണു പെരുന്പാവൂർ, കാലടി മേഖലയിൽനിന്നു ലഭ്യമാവുന്ന സൂചന. വൻകിട വ്യാപാരികളും ഇടനിലക്കാരും അവരുടെ പരമാവധി ചരക്കു സംഭരിച്ചു. ഇത്, വിപണിയുടെ ദിശ തിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നാണു സൂചന.
സ്വര്ണക്കുതിപ്പ് ആഭരണ വിപണികളിൽ സ്വർണ വില ഉയർന്നു. പവൻ 45,240 രൂപയിൽനിന്ന് 45,680 രൂപയായി. ഗ്രാമിന് 5655 രൂപയിൽനിന്ന് 5710 രൂപയായി വർധിച്ചിട്ടുണ്ട്.
കളിച്ച് ടയർ ലോബി
കന്പനി സപ്ലെയർമാർക്ക് ആവശ്യാനുസരണം റബർ ഷീറ്റ് ലഭിക്കുന്നില്ലെങ്കിലും ടയർ നിർമാതാക്കൾ വിലയുയർത്താൻ തയാറല്ല. കാർഷിക മേഖല ടാപ്പിംഗിന് ഉത്സാഹിച്ചു, എന്നാൽ, കുറഞ്ഞ വിലയ്ക്കു ഷീറ്റും ലാറ്റക്സും വിൽപ്പനയ്ക്കിറക്കാൻ തയാറല്ല. ചെറുകിട കർഷകർ അടുത്ത വാരത്തോടെ വിപണികളിലേക്കു തിരിയും.
ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള പണം കണ്ടത്താൻ ചെറുകിടക്കാർ ചരക്കുമായി വിപണിയെ സമീപിക്കുമെന്ന പ്രതീക്ഷയിലാണു ടയർ ലോബിയും. ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില കിലോ 153 രൂപയാണ്. അഞ്ചാം ഗ്രേഡ് 150 രൂപയിലും ഒട്ടുപാൽ 100ലും ലാറ്റക്സ് 102ലും നിൽക്കുന്നു.