ഡോ. തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12ന് ജലന്ധറിൽ
Tuesday, July 8, 2025 2:19 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ജലന്ധർ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാന്പസിൽ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിക്കും.
ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈൻ ബിഷപ് മാര്‍ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരാകും. ഷിംല- ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ നിയുക്ത ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലെ കൗണ്‍സിലർ മോണ്‍. ജുവാൻ പാബിയോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, ജലന്ധർ ജയ് റാണി പ്രോവിൻസിലെ സുപ്പീരിയർ സിസ്റ്റർ റോസ് മേരി പീടികതടത്തിൽ എസ്എബിഎസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവർ പ്രസംഗിക്കും. ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ മറുപടിപ്രസംഗം നടത്തും.
പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്. 1971ൽ പോൾ ആറാമൻ മാർപാപ്പയാണ് ജലന്ധറിനെ രൂപതയായി ഉയർത്തിയത്.