ലക്കില്ലാതെ വാഹനമോടിച്ചു മരിച്ചാൽ നഷ്ടപരിഹാരമില്ലെന്നു സുപ്രീംകോടതി
Friday, July 4, 2025 2:00 AM IST
ന്യൂഡൽഹി: അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിച്ച് മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം തേടാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 166 പ്രകാരം മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചത്. പരുക്കനായും അമിതവേഗത്തിലും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടം സ്വയം വരുത്തിവയ്ക്കുന്നതാണെന്ന് നിരീക്ഷിച്ച ബെഞ്ച് കർണാടക ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
2014 ജൂണ് 18 ന് കർണാടകയിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. ഗതാഗത നിയമങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന എൻ.എസ്. രവിഷാ മരിക്കുകയായിരുന്നു.
രവിഷാ ഓടിച്ച കാറിൽ അദ്ദേഹത്തിന്റെ പിതാവും സഹോദരിയും കുട്ടികളും ഉണ്ടായിരുന്നു. അപകട മരണത്തെത്തുടർന്ന് രവിഷായുടെ ഭാര്യയും മകനും മാതാപിതാക്കളും ഉൾപ്പെടെയുള്ള അപ്പീലുകാർ 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു.
എന്നാൽ, അലക്ഷ്യമായി വാഹനം ഓടിച്ചത് നിമിത്തമാണ് അപകടവും തുടർന്ന് മരണവും സംഭവിച്ചത് എന്ന കണ്ടെത്തലിൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം നിരസിച്ചു. വിഷയം കർണാടക ഹൈക്കോടതിയിൽ എത്തിയപ്പോഴും സമാനകാരണം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു.
നിയമലംഘനം നടത്തിയ വ്യക്തിക്ക് സ്വന്തം തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനു തുല്യമായിരിക്കും പണം നൽകുന്ന നടപടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഇതേ നിലപാടു തന്നെയാണ് സുപ്രീംകോടതിയും തുടർന്നത്.