വടക്കാഞ്ചേരി: നഗരസഭയുടെ 2023-24 സാന്പത്തിക വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സണ്‍ ഷീല മോഹൻ അവതരിപ്പിച്ചു. 1,59,21,99,000 രൂപ വരവും, 1,59,06,20,000 രൂപ ചെലവും 6,85,70,304 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ദാരിദ്ര്യ നിർമ്മാർജനം, വിശപ്പുരഹിത നഗരം, ശുദ്ധജലം, ശുചിത്വം, പ്രാദേശിക സാന്പത്തിക വളർച്ച, തൊഴിൽ, വ്യവസായ നവീകരണം, പശ്ചാത്തല സൗകര്യം, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെയുള്ള പദ്ധതികളടങ്ങുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എന്നാൽ ബജറ്റ് ആവർത്തന വിരസമാണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിപോലും ബജറ്റിലില്ല. ഏഴുകൊല്ലമായി ബജറ്റിൽ പറയുന്നതും നടപ്പിലാക്കാത്തതുമായ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പ്രതിപക്ഷ കൗണ്‍സിലർമാർ ബജറ്റ് യോഗം ബഹിഷ്കരിച്ചു.
നഗരസഭാ കൗണ്‍സിലർമാരായ കെ. അജിത്കുമാർ, കെ.ടി. ജോയ്, വൈശാഖ് നാരായണസ്വാമി, എസ്.എ.എ. ആസാദ്, ബുഷ്റ റഷീദ്, സന്ധ്യ കൊട്യക്കാടത്ത്, നിജി ബാബു, ഇ.ജി. ബിജീഷ് , പ്രകാശൻ കന്നൂർ, ഗോപാലകൃഷ്ണൻ, കമലം ശ്രീനിവാസൻ, രമണി പ്രേമദാസൻ, കെ.എം. ഉദയബാലൻ, ജിജി സാംസണ് എന്നിവർ സംസാരിച്ചു.
തിരുവില്വാമല: പാർപ്പിടത്തിനും ടൂറിസത്തിനും പ്രാധാന്യം നൽകുന്ന തിരുവില്വാമല പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് എം. ഉദയൻ അവതരിപ്പിച്ചു. 31,44,05,101 രൂപ വരവും 30,32,80,000 രൂപ ചെലവും 1. 11,25,101 നീക്കിയിരുപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷികാധിഷ്ഠിത സന്പദ്ഘടന, നെയ്ത്ത്-മണ്‍പാത്ര നിർമാണം മറ്റ് പരന്പരാഗത തൊഴിലുകൾ തുടങ്ങി ഉത്പാദന മേഖല പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി ഭൂപ്രകൃതിയും പുഴകളും ക്ഷേത്രങ്ങളും നെയ്ത്ത് ഗ്രാമവും ഉൾപ്പെടുത്തി ടൂറിസം സർക്യുട്ട് രൂപീകരിക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്. കലാ-സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വികഐൻ സ്മാരക ഗ്രാമീണ വായനശാലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി, വനിതാ ശാക്തീകരണം, കുടിവെള്ളം എന്നിങ്ങനെയുള്ള സേവന മേഖലക്കും പ്രാധാന്യംനൽകിയുള്ള ബജറ്റാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, സിപിഎം പ്രതിനിധി കെ.പി. ഉമാശങ്കർ, ബിജെപി അംഗം കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ വെട്ടുകാട്ടിൽ എന്നിവർ സംസാരിച്ചു.