ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് കർണാടക സംഗീതത്തിലെ പ്രഗത്ഭർ ചേർന്നവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം ഗുരുവായൂരിൽ സംഗീതപ്പെരുമഴയായി. രാവിലെ ഒന്പതിന് മേല്പ ത്തൂർ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിനു മുന്പിൽ സൗരാഷ്ട്ര രാഗത്തിലെ ഗണപതി സ്തുതിയോടെയാണു കീർത്തനാലാപനം തുടങ്ങിയത്.
ത്യാഗരാജസ്വാമികളുടെ നാട്ട രാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീർത്തനവും സാദിഞ്ജനേയും വരാളിയിൽ കനകരുചിരയും ശ്രീരാഗത്തിലെ എന്തൊരു മഹാനുഭാവലു എന്ന കീർത്തനവും ആലപിച്ചതോടെ സംഗീതാസ്വാദകർ ആനന്ദ ലഹരിയിലായി.
ഒരു മണിക്കൂറോളം നീണ്ട പഞ്ചരത്ന കീർത്തനാലാപനത്തിൽ സംഗീതജ്ഞരായേ ചേർത്തല കെ.എൻ. രംഗനാഥ ശർമ, താമരക്കാട് ഗോവിന്ദൻ നന്പൂതിരി, ഡോ. വി.ആർ. ദിലീപ് കുമാർ, വെച്ചൂർ ശങ്കർ, ഗുരുവായൂർ മണികണ്ഠൻ, ഡോ. ബി. അരുന്ധതി, വിജയലക്ഷമി സുബ്രഹ്മണ്യം, മാതംഗി സത്യമൂർത്തി, ഗുരുവായൂർ ഭാഗ്യലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവിഴ ശിവാനന്ദൻ, എസ്. ഈശ്വരവർമ,ഗുരുവായൂർ നാരായണൻ (വയലിൻ), വൈക്കം പി.എസ്. വേണുഗോപാൽ, എൻ. ഹരി, ഡോ. കുഴൽ മന്ദം ജി. രാമകൃഷ്ണൻ, എൻ. ഹരി, കെ. ജയകൃഷ്ണൻ (മൃദംഗം) ജ്യോതിദാസ് ഗുരുവായൂർ (എടക്ക) എന്നിവർ പക്കമേളമൊരുക്കി.