ജില്ലയില്‍ 38 കോ ടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി
1429825
Sunday, June 16, 2024 11:24 PM IST
കൊല്ലം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.ജില്ലയിൽ ആകെ 38.45 കോടി രൂപ ചെലവിട്ട് 17 റോഡുകളുടെ നവീകരണത്തിനാണ് അനുമതിയായത്.
പത്തനാപുരം മണ്ഡലത്തിലെ അലിമുക്ക് പുന്നല റോഡിന് അഞ്ചു കോടിയും കരുനാഗപ്പള്ളി മണ്ഡലത്തിലെ ചങ്ങന്‍കുളങ്ങര- വള്ളിക്കാവ് റോഡിന് രണ്ടര കോടിയും ചടയമംഗലം മണ്ഡലത്തിലെ പട്ടാണിമുക്ക് വയ്യാനം എളംപഴന്നൂര് റോഡിന് ഒരു കോടിയും അനുവദിച്ചു.
ബീഡിമുക്ക് ചന്നപ്പേട്ട റോഡ്, പണ്ടലമുക്ക് ചരിപ്പറമ്പ് റോഡ്, തുളസിമുക്ക് പങ്കലുകാട് റോഡ്, കോട്ടുകാല്‍ ഗുഹാക്ഷേത്രം മഞ്ഞപ്പാറ പാവൂര്‍ ചടയമംഗലം റോഡ്, എളമാട് തേവനൂര്‍ റോഡ്, കുമ്മിള്‍ സമ്പ്രാമം മുല്ലക്കര തച്ചോണം റോഡ്, കടയ്ക്കല്‍ ടൗണ്‍ കിസ്മിത് ഹോസ്പിറ്റല്‍ റോഡ് എന്നീ ഏഴു റോഡുകള്‍ക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി ആലുംകടവ് റോഡിന് മൂന്നു കോടിയും കൊട്ടിയം- കുണ്ടറ റോഡിന് രണ്ടര കോടിയും ചവറ മണ്ഡലത്തിലെ തേവലക്കര ക്ഷേത്രം ആറാട്ടുകുളം റോഡിന് 40 ലക്ഷം രൂപയും കണ്ടച്ചിനേഴത്തുമുക്ക് കീപ്പട റോഡിന് 1.6 കോടി രൂപയും തെക്കുംഭാഗം തണ്ടലത്തു മുക്ക് ഗുഹാനന്ദപുരം റോഡിന് 45 ലക്ഷം രൂപയും അനുവദിച്ചു. പുനലൂര്‍ മണ്ഡലത്തില്‍ വിളക്കുപാറ കേളന്‍കാവ് റോഡിന് അഞ്ചു കോടി, കുന്നത്തൂര്‍ മണ്ഡലത്തിലെ പാക്കിസ്ഥാന് മുക്ക്- ഞാങ്കടവ് റോഡിന് മൂന്നു കോടി എന്നിങ്ങനെയുമാണ് അനുവദിച്ചിട്ടുള്ളത്.