പുഞ്ചിരിമട്ടം ദുരന്തം അതിജീവിച്ച കുട്ടികൾ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് കീഴിൽ
1576536
Thursday, July 17, 2025 6:11 AM IST
കൽപ്പറ്റ: കരൾ പിളരും വേദന നൽകിയ പുഞ്ചിരിമട്ടം ദുരന്തത്തിന് ഒരു വയസാകുന്നു. നാട് ഇതുവരെ കാണാത്ത കനത്ത ആഘാതത്തിന്റെയും സങ്കടക്കടലിന്റെയും മുഖത്തു നിന്നും അതിജീവിതരും ബന്ധുക്കളും നാടും പതിയെ ഉയിർത്തെഴുന്നേൽക്കുകയാണ്. കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പിൽ ഉയരുന്ന പുതിയ വീടും പുതിയ ജീവിതവുമായി പുത്തൻ പ്രതീക്ഷകൾ തുന്നുകയാണ് അവർ. ദുരന്തത്തിൽ ഏഴ് കുട്ടികൾക്കാണ് മാതാപിതാക്കളെ ഒന്നിച്ചു നഷ്ടപ്പെട്ടത്. ഇതിൽ രണ്ട് പേർക്ക് 18 വയസ് പൂർത്തിയാകാൻ ഏതാനും മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ഇപ്പോൾ പ്രായപൂർത്തിയായി.
ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ ഒരു വർഷത്തെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർ ഓരോ ആഴ്ച്ചയും ഫോണ്‍ വഴിയും ഓരോ മാസവും നേരിട്ടും അവരെ സന്ദർശിച്ച് സുഖവിവരം ഉറപ്പാക്കുന്നുണ്ട്. അഞ്ച് മുതൽ 16 വയസ് വരെയുള്ളവരാണിവർ. അഞ്ചു പേരിൽ മൂന്നും പെണ്‍കുട്ടികളാണ്. എല്ലാവരും സ്കൂളിൽ പോകുന്നു. ചെറിയച്ഛന്റെയോ വലിയച്ഛന്റെയോ അതുപോലുള്ള അടുത്ത ബന്ധുക്കളുടെയോ വീടുകളിലാണ് അവർ കഴിയുന്നത്.
ഇതിൽ ഏറ്റവും പ്രായക്കുറവുള്ള അഞ്ച് വയസുകാരിക്ക് ബന്ധുവീട്ടിൽ സന്തോഷമായത് അമ്മയുടെ സഹോദരി അടുത്തിടെ ജൻമം നൽകിയ കുഞ്ഞാണ്. മറ്റൊരു എട്ട് വയസുകാരിയുടെ ബന്ധുവീട്ടിൽ മൂന്ന് കുട്ടികളുണ്ട്. അവരുടെ ലോകത്തിലെ കളിചിരി വിശേഷങ്ങളാണ് അവളുടെ ജീവിതത്തിൽ നിറങ്ങൾ തിരികെ കൊണ്ടുവന്നത്.
പ്രായപൂർത്തിയായ രണ്ട് പേരിൽ ഒരാളുടെ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവുകളും സുൽത്താൻ ബത്തേരി ഡോണ്‍ ബോസ്കോ കോളജ് മാനേജ്മെന്റാണ് വഹിക്കുന്നത്. മറ്റൊരാൾ പ്ലസ് വണ്ണിന് കോഴിക്കോട് ജില്ലയിലാണ് പഠിക്കുന്നത്. നേരത്തെ ഡ്രോപ്പ് ഒൗട്ട് ആയ ഇദ്ദേഹം ദുരന്തത്തിന് ശേഷം പഠനം പുനരാരംഭിക്കുകയായിരുന്നു. ഈ വിദ്യാർഥി ഒഴികെ എല്ലാവരും വയനാട്ടിൽ തന്നെയാണ്.
വേറെ 11 കുട്ടികളുടെ അച്ഛനെയും മൂന്ന് കുട്ടികളുടെ അമ്മയെയും ഉരുളെടുത്തു. അച്ഛനെ നഷ്ടപ്പെട്ടവർ അമ്മയുടെ കൂടെയും അമ്മയെ നഷ്ടപ്പെട്ടവർ അച്ഛന്റെ കൂടെയുമാണ് നിലവിൽ കഴിയുന്നത്. ഇതിൽ വെറും രണ്ട് മാസം പ്രായമുള്ള അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞും ഉൾപ്പെടുന്നു. ഈ 14 പേരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ഇവരുടെയും മാനസിക, ഉല്ലാസ, പഠന, പാഠ്യേതര കാര്യങ്ങളും കൃത്യമായി ശിശു സംരക്ഷണ യൂണിറ്റ് ശ്രദ്ധിക്കുന്നു. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ കൗണ്‍സലർമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ സാന്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇത് കുട്ടിയുടെയും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും പേരിൽ തുടങ്ങിയ ജോയിന്റ് അകൗണ്ടിൽ സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയാണ്.
അതിന്റെ പലിശ അവർക്ക് ലഭിക്കുന്നുണ്ട്. 19 കുട്ടികൾക്ക് കേന്ദ്രസർക്കാറിന്റെ സ്പോണ്‍സർഷിപ്പ് പദ്ധതിയിൽ പ്രതിമാസം 4,000 രൂപ ലഭിക്കുന്നു. ഇതിന് പുറമെ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖാന്തിരം 31.24 ലക്ഷം രൂപയും കൈമാറി.